2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അപരിചിതൻ

2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

എടാ നിന്‍റെ 'അത്' ഒന്നു കാണിച്ചുതരുമോ?

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പെണ്‍കുട്ടി, അതായത് ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ ''എടാ നിന്‍റെ 'അത്' ഒന്നു കാണിച്ചുതരുമോ'' എന്നു ചോദിച്ചിരുന്നു.



ചരിത്രപരമായ ഒരു മുറിവിന്‍റെ  ഒരിക്കലും ഉണങ്ങാത്ത ഓര്‍മ്മകളില്‍ അവള്‍  ജീവിച്ചിരിക്കുന്നു. ഗിരിജ എന്ന പെണ്‍കുട്ടി.

അന്നെന്‍റെ സുന്നത്ത്കല്ല്യാണമായിരുന്നു.

അത്ര വിദൂരമായ ഓരോര്‍മ്മയിലേക്ക്
പൊടുന്നനെ ഓടിയെത്താന്‍ 
വലതുതുടയില്‍ ആഞ്ഞുപതിഞ്ഞ 
വീതിയേറിയ ഒരു കൈത്തലം 
മാത്രം ഓര്‍ത്തെടുത്താല്‍ മതി.
മുറിവിന്‍റെ നീറ്റലില്‍ നിന്നും ശ്രദ്ധമാറ്റാന്‍ 
വല്ല്യമ്മാവനാണ് ആ പുണ്യകര്‍മ്മം 
ഏറ്റെടുത്തിരുന്നത്.


കുളിച്ചൊരുങ്ങി 
വെള്ളമുണ്ടുടുത്ത് ഞാന്‍
അവര്‍  അയാളെ
കാത്തിരിക്കുകയാണ്.
ആലിക്കുട്ടി എന്ന ഒസ്സാനിക്കയെ.

അക്ഷമയുടെ കൊലക്കയര്‍
ആരാച്ചാരെ എന്നപോലെ.


വീട്ടില്‍ വളരെക്കുറച്ച് അതിഥികളുണ്ട്.
കൊയലപ്പമോ, ഉണ്ണിയപ്പമോ കഴിച്ചുകൊണ്ട് മുതിര്‍ന്നവര്‍ ചായകുടിക്കുകയോ ലോക കാര്യങ്ങള്‍ സംസാരിക്കുകയോ ചെയ്തുകൊണ്ടിരുന്നു.  മച്ചില്‍ തൂക്കിയിട്ട ചെറിയ മൈസൂര്‍ക്കുലയില്‍നിന്നും കുഞ്ഞുകുഞ്ഞു പഴങ്ങള്‍ ഇരിഞ്ഞെടുത്ത് നാസര്‍ക്കയും അബുവും സലീമുമൊക്കെ ഇടയ്ക്കിടെ ഓടിപ്പോകുന്നതു കാണാം. അവരുടേതൊക്കെ മുമ്പേ കഴിഞ്ഞതാണ്.
നാസര്‍ക്ക പറഞ്ഞിരുന്നു,
ഒരു ഉറുമ്പ്‌ കടിക്കുന്ന വേദനയേ കാണൂ എന്ന്... പക്ഷേ, അബു പറഞ്ഞത് ഉറുമ്പുകള്‍ പലവിധമുണ്ടല്ലോ എന്നാണ്. 

നെയ്യുറുമ്പ്  കടിക്കുന്നത്  പോലെയാണോ 
കട്ടുറുമ്പ് കടിച്ചാല്‍?
എന്നു ചിന്തിക്കുന്നതിനിടയിലാണ് 
ഉറുമ്പ് ആനയെ കൊല്ലും എന്ന്
എപ്പോഴും നീല പെറ്റിക്കോട്ടിടുന്ന- 
ഗിരിജ പറഞ്ഞത് ഓര്‍മ്മ വരിക.



വാതിലുകളില്ലാത്ത ഒറ്റമുറി വീടായിരുന്നു, അന്ന് ഞങ്ങള്‍ക്ക്. കണ്ടുകൂടാത്തത് പലതും പരസ്പരം കണ്ടുപോകും എന്നതുകൊണ്ട്‌ 
പലരും പല നേരങ്ങളിലായിരുന്നു കയറിവരിക.
ഞങ്ങള്‍ കുട്ടികളെ ആരും ശ്രദ്ധിക്കില്ല.
പക്ഷേ, ഞങ്ങള്‍ക്കും ചിലത് മനസ്സിലാകുമായിരുന്നു.

അതേ ഒറ്റമുറിയിലാണ് എന്നെ പിടിച്ചിരുത്തിയിരിക്കുന്നത്. ദിനേശന്‍., പവി, കണ്ണന്‍, ഗിരിജ... എല്ലാവരുമുണ്ട് ജനാലയ്ക്കപ്പുറത്ത്.
പക്കി മുറിക്കുന്നത് നേരിട്ടുകാണുക എന്നതിലപ്പുറം ഭയാനകമായ ഒരനുഭവത്തെ സ്വന്തം ജീവിതത്തില്‍ അവര്‍ക്ക് നേരിടേണ്ട ആവശ്യമില്ലല്ലോ..

ഒസ്സാനിക്കയെത്തീ...
ആരോ വിളിച്ചു പറയുന്നത്കേട്ടാണ് ഞാന്‍ കശുമാവിന്‍തോട്ടത്തിലേക്ക് കുതറിയോടിയത്. എനിക്കറിയാവുന്ന ഊടുവഴികള്‍ ആര്‍ക്കാണറിയുക, ഞാനൊളിച്ചിരിക്കാറുള്ള കല്ലുവെട്ടുകുഴികള്‍ ആരാണ് കണ്ടുപിടിക്കുക.. എന്നൊക്കെയുള്ള അഹങ്കാരങ്ങള്‍ക്കു മുകളിലേക്കായിരുന്നു നാസര്‍ക്ക വഴിതെളിച്ചു കൊടുത്തത്.

വല്യമ്മാവന്‍ കമ്പക്കയറുകൊണ്ട് കെട്ടിയിട്ടതുപോലെ എന്നെ മടിയില്‍ പിടിച്ചിരുത്തിയിരിക്കുകയാണ്. ഒസ്സാനിക്ക ഞാന്‍ പ്രതീക്ഷിച്ച അത്രയും ഭീകരജീവിയൊന്നും ആയിരുന്നില്ല. എങ്കിലും ആ കണ്ണുകളില്‍ അറുത്തെറിഞ്ഞ ആയിരക്കണക്കിന് ലിംഗാഗ്രങ്ങളുടെ  നിലവിളികള്‍ നിസ്സംഗതയുടെ ഒരു തിമിരപാളി തീര്‍ത്തിരുന്നതായി എനിക്കു തോന്നി. ജനാലയ്ക്കപ്പുറം അവര്‍ വീണ്ടും ഓടിക്കൂടിയിരിക്കുന്നു; ദിനേശനും സംഘവും.

യാ നബീ സലാമലൈഹും  
യാ റസൂല്‍ സലാമലൈഹും  
യാ ഹബീബ് സലാമലൈഹും 
സലബാത്തുല്ലാ അലൈഹും...
ഒസ്സാനിക്ക ചൊല്ലുന്നതും ആരൊക്കെയോ ഏറ്റുപാടുന്നതും കേട്ടു. 

ഇര എന്ന് സ്വയം ഉള്‍ക്കൊള്ളുന്നതിനുമുമ്പ് വല്യമ്മാവന്‍ എന്‍റെ കണ്ണുകള്‍ അടച്ചുപിടിച്ചു. സ്വലാത്ത് ഉച്ചസ്ഥായിയിലായി. ആത്മാവിന്‍റെ വളരെ വിദൂരതയിലെവിടെയോ സംഭവിച്ച ഒരു നക്ഷത്ര വിസ്ഫോടനം ഞാനറിഞ്ഞു. വേദനയുടെ ഒരു കടല്‍.. എന്നിലേക്കു വേലിയേറി....

കണ്ണു തുറന്നപ്പോള്‍ ചോരചീറ്റിപ്പുകഞ്ഞു നീറുന്ന ഒരു പനിനീര്‍ പൂവ് എന്‍റെ ഗുഹ്യസ്ഥാനത്തു മരിച്ചു കിടന്നിരുന്നു. ദിനേശനും കൂട്ടരും പേടിച്ചുനിലവിളിച്ച് ഓടിപ്പോയി.


നീല പെറ്റിക്കോട്ടിട്ട് സഹതാപത്തിന്‍റെ ഒരിറ്റു കണ്ണുനീര്‍ കൈവിരലുകളിലെടുത്ത് ജനാലപ്പടിയില്‍ പുരട്ടി ഗിരിജമാത്രം പിന്നെയും ഒരുപാടുനേരം നിന്നു..






2013 ഓഗസ്റ്റ് 7, ബുധനാഴ്‌ച

നാദിറാ സലിം വയസ്സ്-16

എന്നിട്ടും എന്തിനാണ് 
നാദിറാ സലിം എന്ന പെണ്‍കുട്ടി...

മധുരപ്പതിനാറ് 
ചേലുള്ള മാംഗല്യം. 
പുന്നാരപ്പുതിയാപ്ല.
സൌദീക്കൊരു ടിക്കറ്റ്‌...

അറബിയുടെ ഫ്ലാറ്റ്/സലിമിന്റെ ഫ്ലാറ്റ് 
അറബിയുടെ കാറ്/ സലിമിന്റെ കാറ് 
അറബിയുടെ കമ്പനി / സലിമിന്റെ കമ്പനി 

സലിമിന്റെ റബ്ബര്‍തോട്ടം, 
സലിമിന്റെ കാപ്പിത്തോട്ടം
നാദിറാ ജ്വല്ലറി, 
ഹോട്ടെല്‍ നാദിറ,
നാദിറാ സില്‍ക്സ്
ദുനിയാവേ...ദുനിയാവേ.. 
എന്ന സലീമിന്‍റെ ദുനിയാവ്
നാദിറയുടെ പ്രാർത്ഥന..

നാദിറാ...നാദിറാ...
എന്ന സലീമിന്‍റെ രാവുകള്‍
നാദിറാ..നാദിറാ... 
എന്ന അറബിയുടെ  പകലുകള്‍

എന്നിട്ടും എന്തിനാണ് 
നാദിറാ സലിം എന്ന പെണ്‍കുട്ടി...






























2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

യമുനാ ഫർണിച്ചർ വർക്സ് കുറ്റിയാട്ടൂർ C.P DINESHAN - 9656366131


പെട്ടന്നൊരു പെരുമഴ...ഇനിയങ്ങോട്ടുള്ള യാത്ര അസാദ്ധ്യമാണ് എന്നു തോന്നിയപ്പോള്‍ ബൈക്ക് ഒരരികുചേര്‍ത്തു ചെരിച്ചു നിര്‍ത്തി ഓടിക്കയറിയതാണ് ഞാനിവിടെ.

പഴകി ദ്രവിച്ച മരക്കസേരയിലിരുന്ന്‍
സിഗരറ്റ് വലിച്ച് പിന്നേയും സിഗരറ്റ് വലിച്ച്
മഴയിലേക്ക്‌ നോക്കി വാച്ചിലേക്കു നോക്കി
അങ്ങനെയിരിക്കുമ്പോഴാണ്.
സി പി ദിനേശനെക്കുറിച്ച്
ചിന്തിക്കേണ്ടി വന്നത്.

യമുന എന്നത് ദിനേശന്റെ ഭാര്യയുടെ
പേരായിരിക്കുമോ?
അവള്‍ ആദ്യത്തെ പ്രസവത്തില്‍തന്നെ.....
അല്ലെങ്കില്‍ അമ്മയില്ലാത്ത
പെണ്‍കുട്ടിയുടെ പേര്?
അതുമല്ലെങ്കില്‍ പെങ്ങളുടെയോ
അമ്മയുടെയോ പേര്?

അവരില്‍ ആരെങ്കിലും മരിച്ചുപോയവരായിരിക്കുമോ?

ഞാന്‍ മഴയിലേക്കു നോക്കി..
വാച്ചിലേക്കു നോക്കി....

2
തീര്‍ച്ചയായും ഈ കട പൂട്ടിപ്പോയിട്ട്
കൊല്ലങ്ങളായിക്കാണണം.
എന്തായാലും അതിനൊരു കാരണം കാണണം.

ദിനേശനെ,
കൂടെ നിന്നവര്‍ പറ്റിച്ചു കടന്നുകളഞ്ഞു കാണുമോ?

സമയത്ത് തീര്‍ത്തുകൊടുക്കാന്‍ പറ്റാത്ത
പണികളുടെപേരില്‍,
മുടങ്ങിപ്പോയ പാലുകാച്ചലിന്റെ പേരില്‍,
എത്രവിളിച്ചിട്ടും ഫോണെടുക്കാത്തതുകൊണ്ട്
അയാള്‍ നാട്ടുകാരുടെ ശത്രുവായിക്കാണുമോ?

പിണങ്ങിപ്പോയ കൂട്ടുകാരന്‍?
തൊട്ടപ്പുറത്ത് മറ്റൊരു കട തുറന്നുകാണുമോ?

അടവുതെറ്റിയ PMRY ലോണിന്റെ ടെന്‍ഷനാവുമോ?
സര്‍വീസ് ബേങ്കില്‍ ജാമ്യം നിന്നവരുടെ കുത്തുവാക്കുകളാവുമോ?
വട്ടിപ്പലിശക്കാരന്റെ ഭീഷണിയാവുമോ?
ജപ്തി നടപടികളില്‍ എത്തിക്കാണുമോ?

അല്ലെങ്കില്‍ അയാള്‍ തവണ വ്യവസ്ഥയില്‍
തുടങ്ങിയ ഫര്‍ണിച്ചര്‍ കുറി പൊട്ടിക്കാണുമോ?
നാട്ടുകാര്‍ കൈവെച്ചു കാണുമോ?
പത്രവാര്‍ത്ത വന്നുകാണുമോ?
ഒളിവിലായിരിക്കുമോ?
ജയിലിലായിരിക്കുമോ?
എന്തെങ്കിലും അപകടം
സംഭവിച്ചതാവുമോ?

അഥവാ തൂങ്ങിമരിച്ചതാവുമോ?


3

പെട്ടെന്നു പെരുമഴ ചോര്‍ന്നു, വെയിലുവന്നു.

ഞാന്‍ വാച്ചിലേക്കു നോക്കി
വെയിലിലേക്കിറങ്ങി..

യമുന എന്നത് സി.പി ദിനേശന്
ഇഷ്ടപ്പെട്ട നദിയുടെ പേരാവുമോ?
കട പൂട്ടിപ്പോയത്  ലോട്ടെറിയടിച്ചതു കൊണ്ടാണോ?
സര്‍ക്കാര്‍ ജോലി കിട്ടിയിട്ടാവുമോ?
ഗള്‍ഫില്‍ പോയതാവുമോ?
എന്നൊക്കെ ചിന്തിക്കാന്‍ ഇനിയും ഞാനിവിടെ
ഇരിക്കേണ്ട കാര്യമുണ്ടോ?













































2013 ജൂലൈ 26, വെള്ളിയാഴ്‌ച

ഉറക്കം ഒരു പ്രതിരോധമാർഗ്ഗമാണ്.

ഈ വീട്ടിൽ
ഉറക്കം അസാദ്ധ്യമാണ്.

വീടിനെ ചിലപ്പോൾ
ഒരു ശ്മശാനം എന്ന് എഴുതേണ്ടി വരും.
മരിച്ചവരുടെ ദ്വീപ്‌
എന്ന് വായിക്കേണ്ടി വരും.

ചിലപ്പോൾ
യുദ്ധം എന്നു വരച്ച്
സമാധാനം എന്ന് മായ്ച്ചു കളയേണ്ടി വരും.

ഓരോ മുറികളേയും 
സംബന്ധിച്ചിടത്തോളം 
ശീതസമരം കൊടുമ്പിരി 
കൊള്ളുന്ന ശത്രു രാജ്യങ്ങളിൽ 
ഒന്നാണ് എൻറെ മുറി.
എനിക്ക് മറ്റു മുറികൾ എന്നപോലെ..

ഓരോ മുറികളും 
പരസ്പരാക്രമണത്തിനുള്ള
വിദൂര സാധ്യതകൾ പോലും 
മണത്തറിഞ്ഞ്
ആയുധങ്ങൾ സ്വരുക്കൂട്ടുവാനുള്ള 
അയൽ രാജ്യത്തിൻറെ
അതീവ ജാഗ്രതകളാണ്.

ഇപ്പോൾ യുദ്ധത്തിനു തൊട്ടുമുമ്പുള്ള
സമാധാനമാണ്.
-ചിലപ്പോൾ യുദ്ധം പോലെ
കൊടുമ്പിരികൊള്ളുന്ന സമാധാനം-

ഏവരും പ്രതീക്ഷിക്കുന്നതും 
വിഭജന സാധ്യതകളുടെ 
വാതിലുകൾ തുറക്കുന്ന 
ഒരു നാലാം ലോക മഹായുദ്ധമാണ്.

യുദ്ധാനന്തരം  
ഓരോ മുറികളും
വിഭജിച്ചു കഴിഞ്ഞാൽ
-മുറികൾ മുറിവുകളാണ് എന്നിരിക്കേ..
ആഴത്തിലുള്ള ഒരു മുറിവുപോലെ-
പിതൃക്കളുടെ അഭയകേന്ദ്രത്തിനരിൽ
ഒറ്റയ്ക്കൊരു മുറി ബാക്കിയാവും.

വീട്, എന്ന രാജ്യത്തിൻറെ അവസാനത്തെ
സ്മാരകം പോലെ..

അന്ന് എനിക്കൊന്ന് 
മന:സമാധാനമായി ഉറങ്ങണം.














2013 ജൂലൈ 22, തിങ്കളാഴ്‌ച

ആണ്‍വേശ്യകളുടെ തെരുവിലെ പാൻവാല*


ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക....
എന്നു മെല്ലെമെല്ലെ തണുത്ത 
പ്രഭാതങ്ങളിലേക്ക്  ഉണരുകയും 
പൊള്ളുന്ന ഉച്ചകളിലേക്കു പെരുകുകയും 
നനഞ്ഞ രാത്രികളിലേക്കു മുറുകുകയും ചെയ്യുന്ന 
ഡപ്പാംകുത്തു താളമാണ്, ഈ തെരുവിൻറെ
പശ്ചാത്തല സംഗീതം.

ഞാൻ ഈ തെരുവിലെ പാൻവാലയാണ്.

അവർ,
വിരസതയെ പൊതിഞ്ഞുകൊണ്ടുപോയി
ചവച്ചുതുപ്പുന്ന
ആവർത്തന വിരസത

എൻറെ ഉന്തുവണ്ടിയിൽ 
ഞാൻ
ഉണർന്നിരിക്കുന്ന ഉത്കണ്‍ഠ
ബീഡ, വെറ്റ, പാക്ക്, ചുണ്ണ..
പരസ്യമായി ഒളിച്ചുവിൽക്കുന്ന ഗഞ്ചാബീഡികൾ..
അവർ,
വിരസതയെ പുകച്ചുതള്ളുന്ന
ആവർത്തന വിരസത.

ഞാൻ കാഴ്ചകൾക്കു ചുണ്ണാമ്പു പുരട്ടുന്നു.

അവർ,
ടോയിലെറ്റ് ഇല്ലാത്ത തെരുവുമക്കൾ
അഴുക്കുചാലുകളിലേക്ക് തുറന്നു വെച്ച
പാട്ടിമാരുടെ;അക്കമാരുടെ
കറുത്ത നഗ്നപൃഷ്ഠങ്ങള്‍
വെളുത്ത നഗ്നപൃഷ്ഠങ്ങള്‍
ചൊറിപിടിച്ച നഗ്നപൃഷ്ഠങ്ങള്‍
സുഖ ശോധനയുടെ-
ആവർത്തന വിരസത...

ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
തിരുനങ്കൈകൾ*
കൈകൊട്ടിത്തെരുവിലിറങ്ങുന്ന
ബുധനാഴ്ചകൾ,
ഗുണ എന്ന ഒമ്പോത്*
മുരുകൻ എന്ന ഒമ്പോത്
മാരിയപ്പൻ എന്ന ഒമ്പോത്.
മുല്ലൈ മലർകൾ..വളൈയലുകൾ,
റബ്ബർ മുലൈകൾ,നിരോധന ഉറകൾ
അവർ വിരസതയെ അണിഞ്ഞൊരുങ്ങുന്നു.


ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
അഞ്ചുരൂപത്തുട്ടുകളുടെ കിലുക്കങ്ങൾ
സാരിപൊക്കുന്ന ശൂന്യതകൾ
അക്കാ തങ്കച്ചി പൊണ്ടാട്ടി തായോളി വിളികൾ
മറഞ്ഞു നിന്നിട്ടും തെളിഞ്ഞു-
കാണുന്ന/കേൾക്കുന്ന
വദനസുരതസീൽക്കാരം..
അവർ,
ഛർദ്ദിച്ചുകളയുന്ന/വലിച്ചു കുടിക്കുന്ന
ആവർത്തന വിരസത

ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
കോവിലുകൾ പൂജകൾ
ആർത്തവാഘോഷങ്ങൾ
ശവഘോഷയാത്രകൾ
മരിച്ചതറിയാതെ
ചാരുകസേരയിൽ ഊരുചുറ്റുന്ന ശവങ്ങൾ
ചത്ത കുട്ടികൾ
കൂലിക്കരച്ചിലുകൾ, കാവടിയാടുന്ന 
ആവർത്തന വിരസത..

വിരസതയെ
വീണ്ടുംവീണ്ടും മസാലപുരട്ടി-
ച്ചുരുട്ടി വിൽക്കുന്ന ഞാൻ
ഈ തെരുവിലെ പാൻവാലയാണ്.

എൻറെ രാവുകൾ 
മുലകളില്ലാത്ത മുലയിടുക്കിലേക്ക്
ഒറ്റുകൊടുക്കുന്ന മുഷിഞ്ഞ ഗാന്ധിത്തല
അമ്പതു രൂപയുടെ ഉദ്ധാരണം
ലിംഗശൂന്യമായ പൗരുഷങ്ങൾ
യോനിയില്ലാത്ത സ്ത്രീത്വങ്ങൾ
പെണ്ണുങ്ങളുടെ, മുഴക്കമുള്ള ആണ്‍ശബ്ദം
ആണുങ്ങളുടെ കുയിൽനാദം
എൻറെ ഓർഗാസം..
എൻറെ സീൽക്കാരം...

ഇന്ത നടൈ പോതുമാ,ഇന്നും കൊഞ്ചം വേണമാ....
ഇന്ത നടൈ പോതുമാ,ഇന്നും കൊഞ്ചം വേണമാ....
അവർ
ചിറി തുടക്കുന്ന
ചേലച്ചുറ്റുന്ന
ആവർത്തന വിരസത.

ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
തലൈവർ വാഴ്ക 
തലൈവർ വാഴ്ക..


"A street that you have never visited is a book that you have never read! You never know what you are missing!” ― Mehmet Murat ildan

(*ചെന്നൈ നഗരത്തിലെ ഗ്വിണ്ടി എന്ന സ്ഥലത്തുള്ള  കൊത്തവാൾ സ്ട്രീറ്റിലെ പന്നീർ സെൽവം എന്ന പാൻകടക്കാരൻറെ കൂടെയുള്ള  ട്രെയിൻ യാത്രയുടെ ഓർമ.
ഇതേ തെരുവിലെ ഒന്നരവർഷത്തെ ജീവിതം.

*ഒമ്പോത്, തിരുനങ്കൈകൾ- ഹിജടകൾ

2013 ജൂലൈ 17, ബുധനാഴ്‌ച

കവിയായിരിക്കുക എന്നതുപോലെ

കവിയായിരിക്കുക എന്നതുപോലെ

നഗരത്തിലെ തലവണ്ണമുള്ള
കവികളെപ്പറ്റിയോ
ഗാനരചയിതാക്കളെക്കുറിച്ചോ അല്ല.
നാട്ടിന്‍പുറത്തെ നന്നേ മെലിഞ്ഞ
ചിലരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്..

കവിയായിരിക്കുക എന്നതുപോലെയല്ല 
മറ്റെന്തെങ്കിലും ആയിരിക്കുക എന്നത്.

ഇരന്നുവാങ്ങിയ 
ഒരവധിദിവസം 
വീട്ടിലിരുന്നു 
കുട്ടികളോടൊപ്പം കളിക്കാം 
എന്നുകരുതിയാല്‍ 
പെട്ടെന്നു റോഡിലൂടെ 
'കൂ......' എന്ന് ഒച്ചവെച്ച് 
ഒരു മീന്‍കാരന്‍ കടന്നുപോകും
'കൂ... മാഷേ, പുതിയ കബിതനപ്പറ്റി 
ആലോയിക്കലാവും അല്ലേ?'- എന്ന് 
അതേ ശബ്ദത്തിൽ കുശലം ചോദിക്കും.

അരക്കിലോ മത്തിവാങ്ങിപ്പൊരിക്കണം
ഇന്നെങ്കിലും ഉച്ചഭക്ഷണം വീട്ടിലാവണം
എന്ന ആഗ്രഹത്തെ കൊട്ടിയടച്ച്
അകത്തെവിടെയെങ്കിലും 
മിണ്ടാതിരിക്കുമ്പൊഴാവും,
അടുത്ത ബന്ധത്തിലൊരു 
അളിയന്‍റെ അമ്മായിയുടെ 
അനിയനും ഭാര്യയും 
വിരുന്നു വരിക. 
'എന്താ മാഷേ, ഇപ്പോള്‍ ലീവാക്കിയിട്ടാണോ 
കവിതയെഴുത്ത്?'
എന്ന ചോദ്യമായിരിക്കും ആദ്യം നടകയറുക.
'പുതിയ കവിത ഒന്നു പാടിയേ 
ഞങ്ങളുമൊന്നു കേള്‍ക്കട്ടെ'
എന്ന ആലോസരമായിരിക്കും 
അനുവാദം ചോദിക്കാതെ 
കസേരവലിച്ചിട്ടിരിക്കുക.

എങ്ങോട്ടെങ്കിലും പോയി 
പണ്ടാരമടങ്ങിയേക്കാം 
എന്നുകരുതി 
ബസ്സ് കാത്തിരിക്കുമ്പൊഴാവും 
ഏതെങ്കിലും ഒരു 
ഗൾഫുകാരൻ മൈരൻ
വണ്ടിനിർത്തി ഇറങ്ങിവരിക.
'എന്താടോ പരിപാടീ'- എന്ന് 
അവൻ പതിയെ ചോദിക്കുന്നതിന് 
'ഓനിപ്പം കവിത എഴുത്തല്ലേ' എന്ന് 
ചായക്കടക്കാരനായിരിക്കും 
ഉച്ചത്തിൽ ഉത്തരം കൊടുക്കുക.

ഒരു വിധം ബസ്സ് വന്നു കിട്ടിയാൽ 
ചാടിക്കയറി കമ്പിയിൽ തൂങ്ങി 
ആരെയും കാണാത്തപോലെ 
നിൽക്കുമ്പൊഴാവും
'കണ്ണടച്ച് കവിത വരുത്തുകയാണോ?'
എന്ന് കണ്ടക്ടർചെങ്ങാതി വന്നുതോണ്ടുക.

പെട്ടന്ന് ബസ്സിറങ്ങി 
തെക്കോട്ട്‌ പായുമ്പൊഴാവും
ഒന്നിച്ചു പഠിച്ചുപോയ ഏതെങ്കിലും ഒരു പെണ്ണോ 
പഠിപ്പിക്കാന്‍ നോക്കിയ മാഷോ 
'എങ്ങോട്ടാഡോ ഇത്ര ധൃതിയിൽ?
ഓടിപ്പോയി ഒരു കവിതയെഴുതാനാവും അല്ലേ'-
എന്ന് പല്ലിളിക്കുക..

ബാറിൽ ചെന്നിരുന്ന് 
കടുകട്ടന് ഓർഡർ ചെയ്യുമ്പൊഴാവും 
പരിചയക്കാരൻ സപ്ലയർ 
'കള്ളുകുടിച്ചു പോയി കവിതയെഴുതാനല്ലേ കള്ളൻ!'
എന്ന് തമാശിക്കുക.

ശാന്തിമാർഗ്ഗം തേടി 
ഒരുപാട് വൈകി തിരികെ 
വീട്ടിലെത്തുമ്പൊഴാവും 
'നിങ്ങടെ അവസാനത്തെ കവിയരങ്ങാണ്..'
എന്ന് അവൾ പരിതപിക്കുക.

കവിയായിരിക്കുക എന്നത്പോലെയല്ല 
മറ്റെന്തെങ്കിലും ആയിരിക്കുക എന്നത്.

2013 ജൂലൈ 16, ചൊവ്വാഴ്ച

ഇത് ഒരു പുണ്യ സ്ഥലമാണ്. ഇവിടെ വരുന്നവർ പ്രാർത്ഥനയോടെ മാത്രം അകത്തു പ്രവേശിക്കുക

പ്രാർത്ഥന 

ദൈവമേ ദൈവമേ കാത്തു കൊള്ളേണമേ
ക്യൂ ഒട്ടുമില്ലാതെ കുപ്പി കിട്ടീടണേ..
ഇന്നലത്തെ കിക്കു മാറുന്നതിൻ മുമ്പ് 
ഇന്നത്തെ ക്വാട്ട  തികച്ചു തന്നീടണേ..

ദൈവമേ ദൈവമേ കാത്തു കൊള്ളേണമേ
ഷെയറിട്ടു വാങ്ങുവാൻ കൂട്ടു തന്നീടണേ
കൂറു കൂടുന്നവൻ ഒന്നരപ്പെഗ്ഗിൽ കിടന്നുപോയീടണേ

ദൈവമേ ദൈവമേ കാത്തു കൊള്ളേണമേ
ഒറ്റയ്ക്കടിക്കുവാൻ കൂട്ടു നിന്നീടണേ
ടച്ചിംഗ്സിനെന്തേലും കൊണ്ടു തന്നീടണേ

ദൈവമേ ദൈവമേ കാത്തു കൊള്ളേണമേ
വീട്ടിലേക്കെന്നെ തിരിച്ചു കൊണ്ടാക്കണേ
മുറ്റത്തു മെല്ലേ മലർത്തിക്കിടത്തണേ...

2013 ജൂൺ 20, വ്യാഴാഴ്‌ച

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അപരിചിതൻ

അപരചിതമായ ഒരു നാട്ടിൽ
സന്ധ്യാസമയത്ത്
ആരെയോ കാത്തിരിക്കുമ്പോൾ,
മനസ്സ് ഒരു ചാവുകടലാണോ
എന്നു സംശയിച്ചുപോകും.

പൊടിപറത്തിക്കൊണ്ട് വെട്ടിത്തിരിഞ്ഞു കുതറി നിന്ന  ഒരു പ്രൈവറ്റ് ബസ്സിലേക്ക് തീർത്തും അപരിചിതരായ കുറേ ആളുകൾ ഓടിക്കയറുന്നുണ്ടാവും, അതിൽ ചിലപ്പോൾ കുഞ്ഞിരാമൻ എന്നോ കുഞ്ഞഹമ്മദ് എന്നോ മറ്റോ പേരുള്ള ഒരാൾ വീട്ടിലേക്ക് കുറച്ചു പച്ചക്കറിയും ,ഒരു പേക്കറ്റ് മിൽമാപാലും മറ്റുമായി സീറ്റു കിട്ടാതെ നിൽക്കുന്നുണ്ടാവും. വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ഒരു യുവാവ് വളരെ ദൂരെ നിന്നും തിരിച്ചു വരുന്നുണ്ടാവും. 'ഇനി വീട്ടിൽ കിടത്തി നോക്കുന്നതാണ് നല്ലത്' എന്നു ഡോക്ടർ പ്രതീക്ഷ വെടിഞ്ഞ ഒരമ്മയുടെ കൂടെ തീർത്തും നിരാശനായ ഒരു മകൻ ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്നുണ്ടാവും...

അപരിചിതമായ ഒരു നാട്ടിൽ
സന്ധ്യ കനക്കുമ്പോൾ
വീടോർമകളുടെ
ചെറു ചെറു വിളക്കുകൾ തെളിയാൻ തുടങ്ങും.

വീടെത്തുവാനുള്ള മനസ്സിൻറെ
ത്വരകൾക്ക് മുന്നിൽ
സാധ്യതകളുടെ ഷട്ടറുകൾ
തുരുതുരെ അടയാൻ തുടങ്ങും

അപ്പോൾ
സതീശനെന്നോ, നിസാറെന്നോ പേരുള്ള
സംശയാസ്പദമായ ചില നോട്ടങ്ങൾ
ചവിട്ടിത്തിരിച്ച് ഇരുചക്രങ്ങളിൽ
തൊട്ടടുത്തുള്ള വീടുകളിലേക്ക്
ഉരുണ്ടു പോകുന്നുണ്ടാവും.


അപരിചിതമായ ഒരിടത്തേക്ക്
ജോലി കഴിഞ്ഞു തളർന്നു വരുന്ന
ഭർത്താവിനെപ്പൊലെയാണ്, രാത്രി കടന്നുവരുന്നത്.

അപ്രതീക്ഷിതമായി കയറിവരുമ്പോൾ
ഒന്നു മുരടനക്കുകയോ
കാർക്കിച്ചു തുപ്പുകയോ
ചെയ്യണമെന്നില്ല.

മിണ്ടാതെ കയറി വരുന്ന രാത്രി
ഒരു അപരിചിതനെ
ജാരനെന്നു തെറ്റിദ്ധരിക്കും

അപ്പോൾ നാട് കള്ളനെന്നു
ആണയിട്ട് ആണയിട്ടു പറയും.

കൂടി നിൽക്കുന്ന ചിലർ പോലീസിനെ വിളിക്കും,
പോലീസുവണ്ടി ഒരുപാട് വൈകും....

അതിനിടയിൽ നേരത്തേ പോയ പ്രൈവറ്റ് ബസ്സ്‌  ഓരോരുത്തരെയും അവരവരുടെ വീടുകളിൽ ഇറക്കി വിട്ടിട്ടുണ്ടാവും. കുഞ്ഞിരാമാനെന്നോ കുഞ്ഞഹമ്മദ് എന്നോ പേരുള്ള ആൾ മഴയിലേക്കു നോക്കിയിരുന്ന് ചായകുടിക്കുന്നുണ്ടാവും. അയാളുടെ ഭാര്യ ടീവി കണ്ടുകൊണ്ട്‌ പച്ചക്കറി അരിയുന്നുണ്ടാവും, നാടുവിട്ടുപോയ മകൻ തിരിച്ചുവന്ന സന്തോഷത്തിൽ ഒരു വീട് പൊട്ടിപ്പൊട്ടിക്കരയുന്നുണ്ടാവും. മുലകൾ മുറിച്ചുമാറ്റപ്പെട്ട ഒരമ്മ മുലപ്പാൽ വലിച്ചു കുടിക്കുന്ന കുഞ്ഞുങ്ങളെ കിനാവുകാണാൻ വേണ്ടി മാത്രം ഉറങ്ങാൻ ശ്രമിക്കുന്നുണ്ടാവും...

സതീശനെന്നോ നിസാറെന്നോ
പേരുള്ള ഒരാൾ നാളത്തെ പത്രത്തിൽ
ചരമകോളം അലങ്കരിക്കാൻ
ജീവിതത്തിൻറെ ഏതെങ്കിലും ഒരു വളവിൽ
രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടാവും.



കാത്തിരിക്കുന്ന ആൾ വരുമെന്നു പ്രതീക്ഷിക്കണമെങ്കിൽ തീർച്ചയായും അങ്ങനെ ഒരാൾ വേണമല്ലോ, അങ്ങനെ ഒരാൾ ഇല്ലാത്തിടത്തോളം കാലം ഇങ്ങനെയൊരാൾ കാത്തിരിപ്പിൽ തുടരുക തന്നെ ചെയ്യും...

അപ്പോൾ പിന്നെ പോലീസ് വരുന്നതുവരെ
കാത്തു നില്ക്കുക തന്നെ
സംശാസ്പദമായ സാഹചര്യത്തിൽ
അറെസ്റ്റ്‌ ചെയ്യപ്പെടുക തന്നെ...








2013 ജൂൺ 18, ചൊവ്വാഴ്ച

ചുംബനങ്ങളുടെ രാജ്യം

ഈ ക്യാമ്പസ്
ചുംബനങ്ങളുടെ ആത്മാക്കൾ
ഗതികിട്ടാതെ അലഞ്ഞുതിരിയുന്ന
ശവപ്പറമ്പാണ്.

കൊടുക്കാൻ മറന്നതും
വാങ്ങാൻ വിട്ടുപോയതും
വേണ്ട വേണ്ടെന്നു തിരിഞ്ഞു നടന്നതും
വേണം വേണമെന്ന്
കുട്ടികളെപ്പോലെ വാശിപിടിച്ചതും
കട്ടു കൊണ്ടുപോയതും
പിടിച്ചുപറിച്ചതുമായ ചുംബനങ്ങൾ
കൂട്ടംകൂട്ടമായ്‌ വന്ന്
കെട്ടിമറിയുന്നുണ്ടാവണം ഇവിടെ.

ഓരോ അർദ്ധരാത്രികളിലും.
നിലാവ് ചിതറിയ ഇടനാഴികളിലും
നെല്ലിമരച്ചുവട്ടിലും,
വിപ്ലവത്തിൻറെ ചുവന്നപൂക്കൾ
പെരുമഴപോലെ പൊഴിയുന്ന
വാകമാരച്ചോട്ടിലും
സീൽക്കാരങ്ങളുതിർത്ത്
ഇണചേരുന്നുണ്ടാവണം..

പ്രണയത്തിൻറെ തീവണ്ടിതട്ടി മരിച്ച
അജ്ഞാത ചുംബനങ്ങൾ
ദൂരെ മാറിയിരുന്ന്‌
ആസ്വദിക്കുന്നുണ്ടാവണം.
ചുണ്ടുകളില്ലാത്ത ദ്വീപുകളിലെ
അപ്രതീക്ഷിതമായ സമര പ്രഖ്യാപനങ്ങൾ.
ചുംബനങ്ങളിലൂടെ സ്വതന്ത്രമാകുന്ന
അപരിഷ്കൃതമായ
ഒരു രാജ്യത്തിന്റെ ആവേശങ്ങൾ.
ചുംബനങ്ങളുടെ മാനിഫെസ്റ്റോ..
ചുംബനങ്ങളുടെ റിപബ്ലിക്

അവർ പരസ്പരം ചേർന്നിരുന്ന്
ആഴത്തിൽ ചുംബിച്ചുകൊണ്ട്
പറയുന്നുണ്ടാവണം
ചുംബനങ്ങളുടെ രാജ്യം വരും-
ചുംബനങ്ങളുടെ രാജ്യം വരും എന്ന്...





ക്യൂ

ആത്മഹത്യ ചെയ്യാനോ 
കൊല്ലപ്പെടാനോ തീരുമാനിച്ച ഒരാളും 
ജീവിക്കണമെന്ന് അത്യാഗ്രഹമുള്ള 
മറ്റൊരാളും കൂടി 
വലതുകയ്യിൽ പ്രത്യയശാസ്ത്രവും 
ഇടതുകയ്യിൽ തൂക്കുകയറുമായി 
പെരുമഴയിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്.

മരിക്കാൻ തീരുമാനിച്ച ആൾക്ക് 
കൊല്ലപ്പെടുന്നതിനു മുമ്പ് 
ആത്മഹത്യ ചെയ്യുന്നതും 
ആത്മഹത്യയ്ക്ക് മുമ്പ് 
കൊല്ലപ്പെടുന്നതും 
മരണത്തിലേക്കുള്ള രണ്ടു വഴികൾ മാത്രമാണ്.
ലക്ഷ്യം മരണമായതുകൊണ്ട് 
മാർഗ്ഗമേതും തിരഞ്ഞെടുക്കാം.

പക്ഷേ, ജീവിക്കാൻ തീരുമാനിച്ച ആൾക്കോ?
*******


മരിക്കാൻ തീരുമാനിച്ചു കഴിഞ്ഞ ഒരാൾക്കും 
ജീവിച്ചിരിക്കണം എന്ന് ആഗ്രഹമുള്ള ഒരാൾക്കും  
ജീവിതം എന്തെല്ലാം രീതികളിൽ ഉപയോഗപ്പെടുത്താം?

രണ്ടും ഒരാളായിരുന്നു എന്നതുകൊണ്ടുതന്നെ 
അവർക്ക്/അയാൾക്ക്‌ പെട്ടന്നുതന്നെ  ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്.


മരിക്കാൻ തീരുമാനിച്ചവൻ:

മതപരമായ രതിമൂർച്ചകൾക്കുവേണ്ടി 
പുരുഷലിംഗങ്ങൾ  മൂർച്ചകൂട്ടുന്ന 
ആയുധപ്പുരകളിലേക്കോ
ജനാധിപത്യം വ്യഭിചരിക്കപ്പെടുന്ന 
വേശ്യാലയങ്ങളിലെക്കോ 
ബുദ്ധിജീവികൾമാത്രം രാപ്പാർക്കുന്ന  
പാമ്പുവളർത്തുകേന്ദ്രങ്ങളിലേക്കോ 
ഒരു മനുഷ്യ ബോംബായി കയറിച്ചെന്നാലോ?
മരണം അനശ്വരനാക്കുന്ന 
വഴികളിൽ ചോരചിന്തി രക്തസാക്ഷിത്വം വരിച്ചാലോ?
********


ജീവിക്കണമെന്ന് ആഗ്രഹമുള്ളവൻ:

നാളെ ഒന്നാം തിയതിയാണ് എന്നു മറക്കരുത്..
നേരെ നടന്ന് ഇടത്തോട്ടു തിരിഞ്ഞാൽ
ബിവറേജ് ഷോപ്പിൻറെ ക്യൂ.

നാളയെക്കുറിച്ചു ചിന്തിക്കുന്ന 
ഒരുപാടുപേരുടെ കൂടെ നമുക്കും തലകുനിച്ച് 
തീർത്തും നിശ്ശബ്ദനായി  ക്യൂ പാലിക്കാം.
ക്യൂ 
ക്യൂ 
ക്യൂ............








2013 ജൂൺ 7, വെള്ളിയാഴ്‌ച



Home is a name, a word, it is a strong one; stronger than magician ever spoke, or spirit ever answered to, in the strongest conjuration.  ~Charles Dickens




വളരെ സാധാരണമായ രണ്ടു സ്വപ്‌നങ്ങൾ

രാവ്,
തണുപ്പ്..
ഇലകളിൽ കാറ്റു തൊടുന്ന മഴയൊച്ച.
എപ്പോഴോ ശവമടക്കിയ ഭോഗ തൃഷ്ണയുടെ ആലസ്യം.

ഒരേ സമയത്ത് രണ്ടു വ്യത്യസ്ത സ്വപ്നങ്ങളിൽ ഉടക്കി ഞെട്ടിയുണർന്നതായിരുന്നു. ഞാനും അവളും.
കുട്ടികൾ തലങ്ങും വിലങ്ങും കിടന്ന് ഉറക്കം കളിക്കുകയായിരുന്നു,അപ്പോൾ.


എന്തായിരുന്നു നീ കണ്ട സ്വപ്നം?
നാം പരസ്പരം ചോദിച്ചു.
 *****

അവൾ കിനാവ്‌:-- പറയാൻ തുടങ്ങി:

ദൂരെ,
മലഞ്ചെരുവിലെ
കോടമഞ്ഞിനപ്പുറം
കാട്ടാനക്കൂട്ടങ്ങളെ പ്പോലെ
കാർമേഘങ്ങൾ കുളിക്കാൻ വരുന്ന
ഒരു കാട്ടരുവിയുണ്ട്.
അതിനപ്പുറം മരങ്ങൾക്കിടയിൽ
ആരോ മറന്നുവെച്ച ഒരു വീട്.
മഞ്ഞുകട്ടകൾ കൊണ്ടു പണിതപോലെ..


ഞാൻ മക്കളുടെ കൈപിടിച്ച്
കരിയിലകളിൽ നിലാവു കുടഞ്ഞിട്ട
കാട്ടുപാതയിലൂടെ
നടന്നു നടന്നു പോയിരുന്നു, അവിടേക്ക്...

സ്വപനമാണല്ലോ-
വീട്
എന്റെ സ്വന്തമായിരുന്നു.
മാൻപേടകൾ കളിക്കാൻ വരുമായിരുന്നു;
കുട്ടികളോടൊപ്പം...
ചിത്രശലഭങ്ങളുടെ
സ്കൂളിലായിരുന്നു അവർ
മഴവിൽ പാലം കടന്ന്
പഠിക്കാൻ പോയിരുന്നത്.
ഇപ്പോൾ
കിനാവു മുറിഞ്ഞില്ലായിരുന്നുവെങ്കിൽ
എനിക്കവിടെ മലയാളം ടീച്ചറായി
ജോലി കിട്ടിയേനേ..

സ്വപ്നത്തിലുടനീളം, നീ-
ഏതോ
ജയിലിലായിരുന്നു..
ആ വീട്ടിലെ
പാലുകാച്ചിന്റെ
അന്നായിരുന്നു നിന്നെ
കോടതി
തൂക്കിക്കൊല്ലാൻ വിധിക്കുന്നത്..

നിൻറെ തൊണ്ടക്കുഴിയിൽ നിന്നും
അറുത്തിട്ട ആട്ടിൻകുട്ടിയുടെ
അവസാനത്തെ ശബ്ദം കേട്ടാണ്
ഞാൻ ഞെട്ടിയുണർന്നത്.

ഉണർന്നിരുന്ന ഞാൻ, ചെയ്ത തെറ്റുകളെ കുറിച്ചു
ചിന്തിക്കുകയായിരുന്നു.

രക്ത ബന്ധങ്ങൾ മുറിച്ച്
ഇറങ്ങിവരാൻ തോന്നിയ ദിവസം,
ഉറങ്ങുന്ന മക്കൾ,
പ്രണയം;പ്രളയം...
ഒന്നുമല്ല... ഒന്നുമല്ല..
'നീ'
നീമാത്രമാണ്..
നീയാണ്, ഞാൻ ചെയ്ത തെറ്റ്.
*****


ഇനി ഞാൻ കണ്ട സ്വപ്നത്തിലേക്ക് കടക്കാം:

കൂരിരുട്ട്,
വെടിയൊച്ച,
അഭയാർത്ഥി ക്യാമ്പ്.

ശവഘോഷയാത്രകൾ
സ്ഫോടനങ്ങൾ
രക്ത നദിയിലൂടെ
ഒഴുകിനീങ്ങുന്ന കുഞ്ഞുങ്ങളുടെ
കബന്ധങ്ങൾ..

വീടിനു ചുറ്റും
സായുധ പോലീസ്
മുറ്റത്ത്
NIA ക്കാരുടെ വണ്ടി
വിലങ്ങുകൾ...
വിലാപങ്ങൾ.

ഈ സ്വപ്നത്തിൽ
നീ ഇല്ലായിരുന്നു;മക്കളും..
നീ, എന്നോ പുഴയിലേക്ക്
നടന്നുപോയ ഒരോർമ മാത്രം
ചെറുതായൊന്നു മിന്നിയോ എന്നറിയില്ല.

സ്വപ്നം തുടങ്ങുന്നതിനു മുമ്പേ
കുട്ടികളെ ആരോ തട്ടിക്കൊണ്ടുപോയിരുന്നു.
********


ഉണർന്നിരുന്നപ്പോൾ ഞാനും
എന്റെ തെറ്റുകളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.

ബുദ്ധിയുറക്കുന്നതിനു മുമ്പേ
എനിക്കു ചാർത്തിത്തന്ന 'പേര്'..
ഒർമവെക്കുന്നതിനു മുമ്പേ
മുറിച്ചുകളഞ്ഞ അഗ്ര ചർമം.
എന്റേതെന്നു പഠിപ്പിച്ചുതന്ന  മതം
ആരുടെയോ തീരുമാനം
തെളിയിക്കാൻ പറ്റാത്ത സത്യങ്ങൾ
'ഞാൻ'
ഞാൻ മാത്രം..
ഞാൻ മാത്രമാണ്, ഞാൻ ചെയ്ത തെറ്റ്.
*****

സ്വപ്ന വ്യാഖ്യാനം കഴിഞ്ഞു ഞങ്ങൾ തിരിഞ്ഞുകിടന്ന് ഉറക്കം നടിക്കുമ്പോൾ വാടക വീട് എന്റെ മുന്നിൽ എഴുന്നേറ്റിരുന്നു കോട്ടുവാ വിട്ടുകൊണ്ടു ചോദിച്ചു:
സുഹൃത്തേ,
ഒളി ജീവിതമാണ് അല്ലേ?
അഥവാ വാടക ജീവിതം?
തികച്ചും സാധാരണമായ
ഒരു സ്വപ്നമാണിത്.
ഒരുമാസത്തെ
വാടകയ്ക്ക് പോലും തികയാത്ത;
കവിത പോലുമാവാത്ത വെറുംസ്വപ്നം.




















2013 ജൂൺ 5, ബുധനാഴ്‌ച

കാതോർത്തിരുന്നാൽ  കേൾക്കാവുന്നത്.

ചിലപ്പോൾ
ഒറ്റയ്ക്കിരിക്കുമ്പോൾ
ശിഖിരങ്ങളില്ലാത്ത
പടുമരമാണെന്നു തോന്നും.

ശിരസ്സ്
ഒരു തേനീച്ചക്കൂടെന്നു
മനസ്സുപറയും.

ഞൊടീയലുകൾ 
തലയ്ക്കകത്ത് waggle dance നടത്തും.
നിലയ്ക്കാത്ത
ആരവങ്ങൾക്കൊപ്പം
കാതിൽക്കൂടി ഇടയ്ക്കിടെ
ആയുസ്സ്കുറഞ്ഞ
പെണ്ണീച്ചകൾ
മധു ശേഖരിക്കാൻ പോകും.
തലയിലെ മെഴുകറകളിൽ
ശേഖരിച്ചു വെക്കും...

മൂക്കിൻറെ അറ്റത്ത്‌
ഒരു റാണിയീച്ച കുടിയിരിക്കും.
അലസന്മാരായ ആണീച്ചകൾ
കൂട്ടം കൂട്ടമായി വന്ന്
ഇണചേർന്നു കൊണ്ടിരിക്കും.

റാണി  
കണ്ണുകളിലേക്കു 
രണ്ടായിരം മുട്ടകൾ
ഒന്നിച്ച് വർഷിക്കും.

തലയ്ക്കകത്ത്
വളരെ നിശബ്ദമായി
രണ്ടായിരം ഭ്രൂണങ്ങൾ
ലാർവയായി രൂപാന്തരം പ്രാപിക്കും
പതിയെ വളർന്ന്
ചെവിയിൽ തിരുകാനുള്ള
രണ്ടായിരം
ചെമ്പരത്തിപ്പൂവുകളിലേക്ക്
പരാഗണം നടത്താൻ തുടങ്ങും...

തല വെട്ടിപ്പൊളിച്ചു
തേൻകുടിക്കാൻ
പരുന്തുകളോ കടന്നൽ കൂട്ടമോ
എത്തിയെങ്കിൽ എന്നു തോന്നും.

അപ്പോഴാണ്‌ ഒരു ഭ്രാന്തൻ
കൊടുങ്കാറ്റുപോലെ നിലവിളിക്കുന്നത്.

2013 ജൂൺ 4, ചൊവ്വാഴ്ച

ഒരിക്കലും നിർത്താത്ത വണ്ടിയിൽ

ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും
ഒരു തീവണ്ടിയിലങ്ങനെ പോവുകയാണ്.
തീവണ്ടി പെട്ടന്നങ്ങു മറവിരോഗത്തിനു കീഴ്പ്പെടുകയാണ്‌  
ഓരോ  സ്റ്റേഷനിലെത്തുമ്പൊഴും നിർത്താൻ മറന്നുപോവുകയാണ്.


പയ്യന്നൂർ ഇറങ്ങേണ്ടവർ കാസർഗോഡുവരെ നിലവിളിച്ചുകൊണ്ടിരുന്നു
കാസർഗോഡ്‌ ഇറങ്ങേണ്ടവർ മംഗലാപുരം വരെ നിലവിളിച്ചു കൊണ്ടിരുന്നു.
പിന്നെ എല്ലാവരും എല്ലാം മറന്നു മിണ്ടാതിരിക്കാൻ തുടങ്ങി.

ഇപ്പോൾ ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും
ഒരിക്കലും നിർത്താത്ത ഒരു തീവണ്ടിയിലങ്ങനെ പോവുകയാണ്.

എന്റെ മുന്നിലിരിക്കുന്ന ഫേമിലി കണ്ണൂരിൽ നിന്നും കയറിവരാണ്.
(മൂന്നുവയസ്സുകാരി സുന്ദരിക്കുട്ടി, അവളുടെ അഞ്ചുവയസ്സുകാരൻ ബ്രദർ,ഇടയ്ക്കിടെ എന്നെ ഒളിഞ്ഞു നോക്കുന്ന പൂച്ചക്കണ്ണുള്ള വെളുവെളാ വെളുത്ത  മമ്മി , മസിൽ ഉരുട്ടിക്കയറ്റിയ ഡാഡി-പുഴയിലേക്ക് ചൂണ്ടി കടലെന്നു പറയുന്ന കുട്ടിയെപ്പോലെ നിഷ്കളങ്കമായ ഒരു യാത്ര)

ഇറങ്ങാനുള്ള സ്റ്റേഷൻ എല്ലാവരെയുംപോലെ അവരും മറന്നു പോയിരിക്കുന്നു..

ഒരിക്കലും നിർത്താത്ത വണ്ടിയിൽ
കാലം പോയതറിഞ്ഞതേയില്ല
മൂന്നുവയസ്സുകാരി
എത്രപെട്ടന്നാണ്‌ വയസ്സറിയിച്ചത്
തൊട്ടപ്പുറത്തെ കമ്പാർട്ടുമെന്റിലെ
മാർവാഡിച്ചെക്കനുമായി പ്രണയത്തിലായത്,
ഗർഭിണിയായത്; പ്രസവിച്ചത്..!

അവളുടെ ചേട്ടൻ ഏതു കമ്പാർട്ടുമെന്റിലെ
ആരുമായാണ് ഒളിച്ചോടിയത്‌ എന്ന് ഓർമയില്ല

അച്ഛൻ പ്രായമായി
മസിലുകൾ ശോഷിച്ചു
ചുമച്ചുചുമച്ച് തീർന്നുപോവുകയായിരുന്നു.

ഇപ്പോഴും  ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും
ഒരിക്കലും നിർത്താത്ത ഒരു തീവണ്ടിയിലങ്ങനെ പോവുകയാണ്.

ഇപ്പോൾ എന്റെ കൂടെ ഇരിക്കുന്ന പൂച്ചക്കണ്ണി
പഴയ മൂന്നുവയസ്സുകാരിയുടെ അമ്മയല്ല
മസിൽപവർ കാരൻറെ ഭാര്യയല്ല

നിങ്ങൾക്കാർക്കും ഓർമയില്ലാഞ്ഞിട്ടാണ്/എനിക്കും
ഇവൾ യാത്ര തുടങ്ങുമ്പോഴേ എന്റെ കൂടെ ഉണ്ടായിരുന്നു.



2013 മേയ് 23, വ്യാഴാഴ്‌ച

ഒരപേക്ഷയുണ്ട്
ഇത് കവിതയാണെന്ന് തെറ്റിദ്ധരിക്കരുത്.

മുമ്പെന്നോ സംഭവിച്ചുപോയ
ഒരു സാധനം ഒന്നുകൂടി
തിരുത്തുകയാണ്.

പർദ്ദയിട്ട ഒരു കവിത
നിലാവുള്ള രാത്രി
ഏകാന്തതയുടെ
ഒറ്റയടിപ്പാതയിൽ
എന്നെ കബളിപ്പിച്ച്
അതിലേറെ മോഹിപ്പിച്ച്
പിടിതരാതെ നടക്കാൻ തുടങ്ങിയിട്ട്
സമയമേറെയായി.

നഗ്നകവിതകളിലെ
നഗ്ന സൗന്ദര്യം
ആവോളം ആസ്വദിച്ചിട്ടുണ്ട്
ഓർത്തോർത്തു സ്വയംഭോ..
(അതുവേണ്ട അല്ലേ, കവിതയിൽ അശ്ലീലം നിരോധിക്കുന്നു എന്നു കേട്ടിട്ടുണ്ട്. ഓ! ശരിയാ ഇത് കവിതയല്ലെന്ന് മുൻ‌കൂർ ജാമ്യമെടുത്തിട്ടുണ്ടല്ലോ)

പർദ്ദയിട്ട കവിത
വൃത്തത്തിലോടിയും
കഠിന വാക്കുകളിൽ കലമ്പിയും
ഓരോ കുന്നിറക്കങ്ങളിലും
മല കയറ്റങ്ങളിലും
എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

പീഡനകാലമാണ്
ഉപേക്ഷിക്കണമോ,പിൻതുടരണമോ
എന്ന് വർണ്യത്തിലാശങ്ക.

ഉപേക്ഷിച്ചാൽ നാണക്കേടാണ്
ഇഴപിരിച്ചു നോക്കണം
നിതംബം അളന്നെടുക്കണം
അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തണം
കവിത എന്ന് പുറത്തു കാണുന്ന
കണ്ണുകളിൽ മുത്തമിടണം.

പക്ഷേ,
പിടിതരാതെ എന്തുചെയ്യും?

ആൾപ്പെരുമാറ്റമില്ലാത്ത
ഇടവഴിയാണ്.
ഓടിച്ചിട്ടു പിടിക്കുക തന്നെ.
സ്വന്തം പേരിൽ ഒരു പെണ്ണുകേസ്
തറവാട്ടിൽ ആനയുള്ളതുപോലെ
ഒരു അഭിമാനമാണ്..

പിടിച്ചു...
വെറും മണ്ണിൽ മലർത്തിക്കിടത്തി
ഉടുപുടവകൾ ഓരോന്നായി
അഴിച്ചുമാറ്റി.

ഒരു നിമിഷം ഞെട്ടിപ്പോയി:
ഇതു കവിതയല്ല
പെണ്ണു പോലുമല്ല

അക്കരമ്മലെ കുമാരേട്ടൻ
അയലത്തെ കദീസുമ്മാൻറെ
പർദ്ദ മോഷ്ടിച്ച് കള്ളവെട്ടിന്‌ ഇറങ്ങിയതാണ്.
****

കവിതയല്ലാത്തതു കൊണ്ട് ഇതിനൊരു തലക്കെട്ട് കൊടുത്തില്ല അപ്പോൾ ഒരു വാൽക്കെട്ട് ആവട്ടെ

വാൽക്കെട്ട്: പർദ്ദയിട്ട കവിത