2013 ജൂൺ 5, ബുധനാഴ്‌ച

കാതോർത്തിരുന്നാൽ  കേൾക്കാവുന്നത്.

ചിലപ്പോൾ
ഒറ്റയ്ക്കിരിക്കുമ്പോൾ
ശിഖിരങ്ങളില്ലാത്ത
പടുമരമാണെന്നു തോന്നും.

ശിരസ്സ്
ഒരു തേനീച്ചക്കൂടെന്നു
മനസ്സുപറയും.

ഞൊടീയലുകൾ 
തലയ്ക്കകത്ത് waggle dance നടത്തും.
നിലയ്ക്കാത്ത
ആരവങ്ങൾക്കൊപ്പം
കാതിൽക്കൂടി ഇടയ്ക്കിടെ
ആയുസ്സ്കുറഞ്ഞ
പെണ്ണീച്ചകൾ
മധു ശേഖരിക്കാൻ പോകും.
തലയിലെ മെഴുകറകളിൽ
ശേഖരിച്ചു വെക്കും...

മൂക്കിൻറെ അറ്റത്ത്‌
ഒരു റാണിയീച്ച കുടിയിരിക്കും.
അലസന്മാരായ ആണീച്ചകൾ
കൂട്ടം കൂട്ടമായി വന്ന്
ഇണചേർന്നു കൊണ്ടിരിക്കും.

റാണി  
കണ്ണുകളിലേക്കു 
രണ്ടായിരം മുട്ടകൾ
ഒന്നിച്ച് വർഷിക്കും.

തലയ്ക്കകത്ത്
വളരെ നിശബ്ദമായി
രണ്ടായിരം ഭ്രൂണങ്ങൾ
ലാർവയായി രൂപാന്തരം പ്രാപിക്കും
പതിയെ വളർന്ന്
ചെവിയിൽ തിരുകാനുള്ള
രണ്ടായിരം
ചെമ്പരത്തിപ്പൂവുകളിലേക്ക്
പരാഗണം നടത്താൻ തുടങ്ങും...

തല വെട്ടിപ്പൊളിച്ചു
തേൻകുടിക്കാൻ
പരുന്തുകളോ കടന്നൽ കൂട്ടമോ
എത്തിയെങ്കിൽ എന്നു തോന്നും.

അപ്പോഴാണ്‌ ഒരു ഭ്രാന്തൻ
കൊടുങ്കാറ്റുപോലെ നിലവിളിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ