2013 ജൂലൈ 17, ബുധനാഴ്‌ച

കവിയായിരിക്കുക എന്നതുപോലെ

കവിയായിരിക്കുക എന്നതുപോലെ

നഗരത്തിലെ തലവണ്ണമുള്ള
കവികളെപ്പറ്റിയോ
ഗാനരചയിതാക്കളെക്കുറിച്ചോ അല്ല.
നാട്ടിന്‍പുറത്തെ നന്നേ മെലിഞ്ഞ
ചിലരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്..

കവിയായിരിക്കുക എന്നതുപോലെയല്ല 
മറ്റെന്തെങ്കിലും ആയിരിക്കുക എന്നത്.

ഇരന്നുവാങ്ങിയ 
ഒരവധിദിവസം 
വീട്ടിലിരുന്നു 
കുട്ടികളോടൊപ്പം കളിക്കാം 
എന്നുകരുതിയാല്‍ 
പെട്ടെന്നു റോഡിലൂടെ 
'കൂ......' എന്ന് ഒച്ചവെച്ച് 
ഒരു മീന്‍കാരന്‍ കടന്നുപോകും
'കൂ... മാഷേ, പുതിയ കബിതനപ്പറ്റി 
ആലോയിക്കലാവും അല്ലേ?'- എന്ന് 
അതേ ശബ്ദത്തിൽ കുശലം ചോദിക്കും.

അരക്കിലോ മത്തിവാങ്ങിപ്പൊരിക്കണം
ഇന്നെങ്കിലും ഉച്ചഭക്ഷണം വീട്ടിലാവണം
എന്ന ആഗ്രഹത്തെ കൊട്ടിയടച്ച്
അകത്തെവിടെയെങ്കിലും 
മിണ്ടാതിരിക്കുമ്പൊഴാവും,
അടുത്ത ബന്ധത്തിലൊരു 
അളിയന്‍റെ അമ്മായിയുടെ 
അനിയനും ഭാര്യയും 
വിരുന്നു വരിക. 
'എന്താ മാഷേ, ഇപ്പോള്‍ ലീവാക്കിയിട്ടാണോ 
കവിതയെഴുത്ത്?'
എന്ന ചോദ്യമായിരിക്കും ആദ്യം നടകയറുക.
'പുതിയ കവിത ഒന്നു പാടിയേ 
ഞങ്ങളുമൊന്നു കേള്‍ക്കട്ടെ'
എന്ന ആലോസരമായിരിക്കും 
അനുവാദം ചോദിക്കാതെ 
കസേരവലിച്ചിട്ടിരിക്കുക.

എങ്ങോട്ടെങ്കിലും പോയി 
പണ്ടാരമടങ്ങിയേക്കാം 
എന്നുകരുതി 
ബസ്സ് കാത്തിരിക്കുമ്പൊഴാവും 
ഏതെങ്കിലും ഒരു 
ഗൾഫുകാരൻ മൈരൻ
വണ്ടിനിർത്തി ഇറങ്ങിവരിക.
'എന്താടോ പരിപാടീ'- എന്ന് 
അവൻ പതിയെ ചോദിക്കുന്നതിന് 
'ഓനിപ്പം കവിത എഴുത്തല്ലേ' എന്ന് 
ചായക്കടക്കാരനായിരിക്കും 
ഉച്ചത്തിൽ ഉത്തരം കൊടുക്കുക.

ഒരു വിധം ബസ്സ് വന്നു കിട്ടിയാൽ 
ചാടിക്കയറി കമ്പിയിൽ തൂങ്ങി 
ആരെയും കാണാത്തപോലെ 
നിൽക്കുമ്പൊഴാവും
'കണ്ണടച്ച് കവിത വരുത്തുകയാണോ?'
എന്ന് കണ്ടക്ടർചെങ്ങാതി വന്നുതോണ്ടുക.

പെട്ടന്ന് ബസ്സിറങ്ങി 
തെക്കോട്ട്‌ പായുമ്പൊഴാവും
ഒന്നിച്ചു പഠിച്ചുപോയ ഏതെങ്കിലും ഒരു പെണ്ണോ 
പഠിപ്പിക്കാന്‍ നോക്കിയ മാഷോ 
'എങ്ങോട്ടാഡോ ഇത്ര ധൃതിയിൽ?
ഓടിപ്പോയി ഒരു കവിതയെഴുതാനാവും അല്ലേ'-
എന്ന് പല്ലിളിക്കുക..

ബാറിൽ ചെന്നിരുന്ന് 
കടുകട്ടന് ഓർഡർ ചെയ്യുമ്പൊഴാവും 
പരിചയക്കാരൻ സപ്ലയർ 
'കള്ളുകുടിച്ചു പോയി കവിതയെഴുതാനല്ലേ കള്ളൻ!'
എന്ന് തമാശിക്കുക.

ശാന്തിമാർഗ്ഗം തേടി 
ഒരുപാട് വൈകി തിരികെ 
വീട്ടിലെത്തുമ്പൊഴാവും 
'നിങ്ങടെ അവസാനത്തെ കവിയരങ്ങാണ്..'
എന്ന് അവൾ പരിതപിക്കുക.

കവിയായിരിക്കുക എന്നത്പോലെയല്ല 
മറ്റെന്തെങ്കിലും ആയിരിക്കുക എന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ