2013 ഏപ്രിൽ 1, തിങ്കളാഴ്‌ച

സിന്ധു കെ.വിയുടെ കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി എന്ന സമാഹാരത്തിലെ ബ്ലാക്ക്‌&വൈറ്റ് എന്ന കവിത വായിച്ചപ്പോൾ ഓർമ വന്നത്:

പ്രണയത്തിൻറെ വളരെ  വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു ജേക്കബും റസിയയും.  അവരുടെ ആളിക്കത്തുന്ന പ്രണയം ഏതു പേമാരിയിലാണ് കെട്ടുപോയതെന്നോ മരണം സ്വീകരിക്കുന്നതുവരെ അവർ ഏതു സ്വപ്ന ലോകത്തിലെ ദമ്പതിമാരായിരുന്നുവെന്നോ അന്ന് കാഴ്ചക്കാരായ ഞങ്ങൾ കുട്ടികൾക്ക് അറിയില്ലായിരുന്നു-

                                                "മടമ്പത്ത്  തോട്ടുങ്കരക്ക് രണ്ടാള് ചത്തിറ്റ്ണ്ട് പോലും.... "
ആൾക്കാർ അടക്കം പറഞ്ഞും കൂവിവിളിച്ചും ഓടുമ്പോൾ അന്ന് ഞങ്ങളും  കൂടെ ചേർന്നതായിരുന്നു... 

വല്ലാത്തൊരു കാഴ്ച്ചയായിരുന്നു അത്..മനസ്സിൻറെ പൊട്ടക്കിണറിൽ പ്രാന്തൻ കണ്ണൻ തള്ളിയിട്ട് നിലവിളിച്ച കാട്ടുകല്ലുപോലെ ആരും തോണ്ടിയെടുക്കാതെ അതങ്ങനെ കിടക്കുന്നുണ്ട്... ഇനിയും കല്ലിച്ചു നിൽക്കും യുഗങ്ങളോളം ആ കല്ല്..  

              ഞങ്ങൾ ഓടിയെത്തുമ്പോൾ തോട്ടിലെ മുട്ടോളം വെള്ളത്തിൽ അവർ പരസ്പരം  കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു..ശരീരത്തിൽ ചുറ്റിവെച്ചിരുന്ന ചെമ്പുകമ്പികൾ  പ്രണയമരത്തിലെ പരാദ സസ്യങ്ങലെപ്പോലെ പിണഞ്ഞു കിടന്നിരുന്നു..  ജേക്കബിൻറെ മുഖം റസിയയുടെ നെഞ്ചിൽ ഒട്ടിക്കിടന്ന്..റസിയ അവനെ ആവോളം ചേർത്തു പിടിച്ച്  പ്രണയത്തിൻറെ പ്രതിമ നിലത്തു വീഴാതെ  അങ്ങനെ നിന്നിരുന്നു... കണ്ണുകൾ തുറിച്ച്... കത്തിക്കരുവാളിച്ച്.. ഓഹ്...  

ഇലക്ട്രീഷ്യൻ ജേക്കബും കഞ്ഞിവെപ്പുകാരി റസിയയും ഒരു പാഠമായി ഇന്നും മനസ്സിലുണ്ട്...ഒരു വൈദ്യുതി പ്രവാഹത്തിന്റെ ഹൈ വോൾടേജ് ഉന്മാദമൂർച്ചയിൽ ജീവിക്കാൻ തുടങ്ങിയ   അവരുടെ ആത്മാക്കൾക്ക് തീർച്ചയായും ഗതി കിട്ടിയിട്ടുണ്ടാവും.. ജാതി വ്യവസ്ഥയില്ലാത്ത ഒരു ലോകത്ത് അവർ അർമാദിച്ചു ജീവിക്കുന്നുണ്ടാവും.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ