2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

പഴയ ഒരു പ്രണയ ലേഖനത്തിൻറെ പുനർവായന 

പ്രിയ തോഴൻ K വായിച്ചറിയുവാൻ സ്വന്തം S 

ആകാശത്തിൻറെ അനന്ത സീമയിൽ പറന്നുല്ലസിക്കുന്ന വർണ്ണ പറവകളാണ് നാം.നിന്റെ സ്വപ്നങ്ങളുടെ രാജ കൊട്ടാരത്തിലെ റാണിയാവുന്ന ശുഭ മുഹൂർത്തം കിനാവുകണ്ടുറങ്ങുന്ന അപൂർവ്വ സുന്ദര സുരഭില യാമങ്ങളിൽ നീയെൻറെ കാതിൽ മൂളിയ ഗന്ധർവഗാനം എങ്ങനെ മറക്കും ഞാൻ സഖേ... 

എടാ ഇന്നലെ രാജേഷിനോട് മിണ്ടിയത് നിനക്ക് ഇഷ്ടമായില്ല അല്ലേ ധന്യ പറഞ്ഞിരുന്നു, ഇനി അങ്ങനെ ഉണ്ടാവില്ല, ട്ടോ സോറി.. (നീ ധന്യയോടും മിണ്ടരുത്)

നീലക്കടലിന്റെ അപാരതയിൽ പരസ്പരം പുണർന്നു നഗ്ന നൃത്തം ചെയ്യുന്ന പരൽ മീനുകളാണ് നാം ഏതു കോളിളക്കത്തിലും പിരിയാതെ കൂടെ നിൽക്കാൻ നീയെന്നെ ഒരു താലിച്ചരട് കൊണ്ട് ബന്ധിക്കണം.. 

എടാ പൊട്ടാ, അമ്മയ്ക്കെന്തോ സംശയം കുടുങ്ങിയിട്ടുണ്ട്. ഇനി നീ ആ പാട്ട സൈക്കളും കൊണ്ട് വീടിന്റെ മുന്നിൽ വന്ന് മീൻകാരനെപ്പോലെ ഹോണടിക്കരുത്‌......

വസന്തകാലം കൊഴിഞ്ഞു പോയ പൂക്കളെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ നീയും ഞാനും സുഗന്ധപൂരിതമായ പനിനീർമലരുകളായി പരിലസിക്കുന്ന സായംസന്ധ്യയിൽ തേൻ നുകരാൻ വന്ന ചിത്ര ശലഭങ്ങൾ നമുക്ക് സാക്ഷിപറയും അവരായിരുന്നു പരിശുദ്ധ പ്രണയത്തിൻറെ ഉത്തമോദാഹരണങ്ങൾ എന്ന്.. 

നീ ഇക്കൊല്ലവും ഒമ്പതിൽ തോറ്റാൽ ഞാൻ ഉറപ്പായിട്ടും രാജേഷിനോട് മിണ്ടും 

മോഹങ്ങളുടെ മണിയറയിൽ നാം ഒന്നു ചേർന്ന് പാടുന്ന പ്രണയ ഗാനത്തിൻറെ പല്ലവിയാകുവാൻ ഞാൻ കാത്തിരിക്കുന്നു..

എടാ ഞാൻ ഇന്ന് സ്കൂളിൽ വരില്ല ഇന്നലെ പച്ചപ്പുളി തിന്നിട്ട് വല്ലാത്ത വയറ്റീന്നു പോക്കാണ്. അതുകൊണ്ടാണ് കത്ത് ധന്യയുടെ കയ്യിൽ കൊടുത്തയക്കുന്നത് (നീ അവളോട്‌ മിണ്ടരുത്) മറുപടി രാജേഷിൻറെ കയ്യിൽ കൊടുത്തേക്കൂ വൈകുന്നേരം ഞാൻ വാങ്ങിക്കോളാം...

ചുംബനങ്ങളുടെ പൂച്ചെണ്ടുകൾ അർപ്പിച്ചുകൊണ്ട് സ്വന്തം S (മുത്തം)
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ