2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അപരിചിതൻ

2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

എടാ നിന്‍റെ 'അത്' ഒന്നു കാണിച്ചുതരുമോ?

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പെണ്‍കുട്ടി, അതായത് ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ ''എടാ നിന്‍റെ 'അത്' ഒന്നു കാണിച്ചുതരുമോ'' എന്നു ചോദിച്ചിരുന്നു.



ചരിത്രപരമായ ഒരു മുറിവിന്‍റെ  ഒരിക്കലും ഉണങ്ങാത്ത ഓര്‍മ്മകളില്‍ അവള്‍  ജീവിച്ചിരിക്കുന്നു. ഗിരിജ എന്ന പെണ്‍കുട്ടി.

അന്നെന്‍റെ സുന്നത്ത്കല്ല്യാണമായിരുന്നു.

അത്ര വിദൂരമായ ഓരോര്‍മ്മയിലേക്ക്
പൊടുന്നനെ ഓടിയെത്താന്‍ 
വലതുതുടയില്‍ ആഞ്ഞുപതിഞ്ഞ 
വീതിയേറിയ ഒരു കൈത്തലം 
മാത്രം ഓര്‍ത്തെടുത്താല്‍ മതി.
മുറിവിന്‍റെ നീറ്റലില്‍ നിന്നും ശ്രദ്ധമാറ്റാന്‍ 
വല്ല്യമ്മാവനാണ് ആ പുണ്യകര്‍മ്മം 
ഏറ്റെടുത്തിരുന്നത്.


കുളിച്ചൊരുങ്ങി 
വെള്ളമുണ്ടുടുത്ത് ഞാന്‍
അവര്‍  അയാളെ
കാത്തിരിക്കുകയാണ്.
ആലിക്കുട്ടി എന്ന ഒസ്സാനിക്കയെ.

അക്ഷമയുടെ കൊലക്കയര്‍
ആരാച്ചാരെ എന്നപോലെ.


വീട്ടില്‍ വളരെക്കുറച്ച് അതിഥികളുണ്ട്.
കൊയലപ്പമോ, ഉണ്ണിയപ്പമോ കഴിച്ചുകൊണ്ട് മുതിര്‍ന്നവര്‍ ചായകുടിക്കുകയോ ലോക കാര്യങ്ങള്‍ സംസാരിക്കുകയോ ചെയ്തുകൊണ്ടിരുന്നു.  മച്ചില്‍ തൂക്കിയിട്ട ചെറിയ മൈസൂര്‍ക്കുലയില്‍നിന്നും കുഞ്ഞുകുഞ്ഞു പഴങ്ങള്‍ ഇരിഞ്ഞെടുത്ത് നാസര്‍ക്കയും അബുവും സലീമുമൊക്കെ ഇടയ്ക്കിടെ ഓടിപ്പോകുന്നതു കാണാം. അവരുടേതൊക്കെ മുമ്പേ കഴിഞ്ഞതാണ്.
നാസര്‍ക്ക പറഞ്ഞിരുന്നു,
ഒരു ഉറുമ്പ്‌ കടിക്കുന്ന വേദനയേ കാണൂ എന്ന്... പക്ഷേ, അബു പറഞ്ഞത് ഉറുമ്പുകള്‍ പലവിധമുണ്ടല്ലോ എന്നാണ്. 

നെയ്യുറുമ്പ്  കടിക്കുന്നത്  പോലെയാണോ 
കട്ടുറുമ്പ് കടിച്ചാല്‍?
എന്നു ചിന്തിക്കുന്നതിനിടയിലാണ് 
ഉറുമ്പ് ആനയെ കൊല്ലും എന്ന്
എപ്പോഴും നീല പെറ്റിക്കോട്ടിടുന്ന- 
ഗിരിജ പറഞ്ഞത് ഓര്‍മ്മ വരിക.



വാതിലുകളില്ലാത്ത ഒറ്റമുറി വീടായിരുന്നു, അന്ന് ഞങ്ങള്‍ക്ക്. കണ്ടുകൂടാത്തത് പലതും പരസ്പരം കണ്ടുപോകും എന്നതുകൊണ്ട്‌ 
പലരും പല നേരങ്ങളിലായിരുന്നു കയറിവരിക.
ഞങ്ങള്‍ കുട്ടികളെ ആരും ശ്രദ്ധിക്കില്ല.
പക്ഷേ, ഞങ്ങള്‍ക്കും ചിലത് മനസ്സിലാകുമായിരുന്നു.

അതേ ഒറ്റമുറിയിലാണ് എന്നെ പിടിച്ചിരുത്തിയിരിക്കുന്നത്. ദിനേശന്‍., പവി, കണ്ണന്‍, ഗിരിജ... എല്ലാവരുമുണ്ട് ജനാലയ്ക്കപ്പുറത്ത്.
പക്കി മുറിക്കുന്നത് നേരിട്ടുകാണുക എന്നതിലപ്പുറം ഭയാനകമായ ഒരനുഭവത്തെ സ്വന്തം ജീവിതത്തില്‍ അവര്‍ക്ക് നേരിടേണ്ട ആവശ്യമില്ലല്ലോ..

ഒസ്സാനിക്കയെത്തീ...
ആരോ വിളിച്ചു പറയുന്നത്കേട്ടാണ് ഞാന്‍ കശുമാവിന്‍തോട്ടത്തിലേക്ക് കുതറിയോടിയത്. എനിക്കറിയാവുന്ന ഊടുവഴികള്‍ ആര്‍ക്കാണറിയുക, ഞാനൊളിച്ചിരിക്കാറുള്ള കല്ലുവെട്ടുകുഴികള്‍ ആരാണ് കണ്ടുപിടിക്കുക.. എന്നൊക്കെയുള്ള അഹങ്കാരങ്ങള്‍ക്കു മുകളിലേക്കായിരുന്നു നാസര്‍ക്ക വഴിതെളിച്ചു കൊടുത്തത്.

വല്യമ്മാവന്‍ കമ്പക്കയറുകൊണ്ട് കെട്ടിയിട്ടതുപോലെ എന്നെ മടിയില്‍ പിടിച്ചിരുത്തിയിരിക്കുകയാണ്. ഒസ്സാനിക്ക ഞാന്‍ പ്രതീക്ഷിച്ച അത്രയും ഭീകരജീവിയൊന്നും ആയിരുന്നില്ല. എങ്കിലും ആ കണ്ണുകളില്‍ അറുത്തെറിഞ്ഞ ആയിരക്കണക്കിന് ലിംഗാഗ്രങ്ങളുടെ  നിലവിളികള്‍ നിസ്സംഗതയുടെ ഒരു തിമിരപാളി തീര്‍ത്തിരുന്നതായി എനിക്കു തോന്നി. ജനാലയ്ക്കപ്പുറം അവര്‍ വീണ്ടും ഓടിക്കൂടിയിരിക്കുന്നു; ദിനേശനും സംഘവും.

യാ നബീ സലാമലൈഹും  
യാ റസൂല്‍ സലാമലൈഹും  
യാ ഹബീബ് സലാമലൈഹും 
സലബാത്തുല്ലാ അലൈഹും...
ഒസ്സാനിക്ക ചൊല്ലുന്നതും ആരൊക്കെയോ ഏറ്റുപാടുന്നതും കേട്ടു. 

ഇര എന്ന് സ്വയം ഉള്‍ക്കൊള്ളുന്നതിനുമുമ്പ് വല്യമ്മാവന്‍ എന്‍റെ കണ്ണുകള്‍ അടച്ചുപിടിച്ചു. സ്വലാത്ത് ഉച്ചസ്ഥായിയിലായി. ആത്മാവിന്‍റെ വളരെ വിദൂരതയിലെവിടെയോ സംഭവിച്ച ഒരു നക്ഷത്ര വിസ്ഫോടനം ഞാനറിഞ്ഞു. വേദനയുടെ ഒരു കടല്‍.. എന്നിലേക്കു വേലിയേറി....

കണ്ണു തുറന്നപ്പോള്‍ ചോരചീറ്റിപ്പുകഞ്ഞു നീറുന്ന ഒരു പനിനീര്‍ പൂവ് എന്‍റെ ഗുഹ്യസ്ഥാനത്തു മരിച്ചു കിടന്നിരുന്നു. ദിനേശനും കൂട്ടരും പേടിച്ചുനിലവിളിച്ച് ഓടിപ്പോയി.


നീല പെറ്റിക്കോട്ടിട്ട് സഹതാപത്തിന്‍റെ ഒരിറ്റു കണ്ണുനീര്‍ കൈവിരലുകളിലെടുത്ത് ജനാലപ്പടിയില്‍ പുരട്ടി ഗിരിജമാത്രം പിന്നെയും ഒരുപാടുനേരം നിന്നു..






2013 ഓഗസ്റ്റ് 7, ബുധനാഴ്‌ച

നാദിറാ സലിം വയസ്സ്-16

എന്നിട്ടും എന്തിനാണ് 
നാദിറാ സലിം എന്ന പെണ്‍കുട്ടി...

മധുരപ്പതിനാറ് 
ചേലുള്ള മാംഗല്യം. 
പുന്നാരപ്പുതിയാപ്ല.
സൌദീക്കൊരു ടിക്കറ്റ്‌...

അറബിയുടെ ഫ്ലാറ്റ്/സലിമിന്റെ ഫ്ലാറ്റ് 
അറബിയുടെ കാറ്/ സലിമിന്റെ കാറ് 
അറബിയുടെ കമ്പനി / സലിമിന്റെ കമ്പനി 

സലിമിന്റെ റബ്ബര്‍തോട്ടം, 
സലിമിന്റെ കാപ്പിത്തോട്ടം
നാദിറാ ജ്വല്ലറി, 
ഹോട്ടെല്‍ നാദിറ,
നാദിറാ സില്‍ക്സ്
ദുനിയാവേ...ദുനിയാവേ.. 
എന്ന സലീമിന്‍റെ ദുനിയാവ്
നാദിറയുടെ പ്രാർത്ഥന..

നാദിറാ...നാദിറാ...
എന്ന സലീമിന്‍റെ രാവുകള്‍
നാദിറാ..നാദിറാ... 
എന്ന അറബിയുടെ  പകലുകള്‍

എന്നിട്ടും എന്തിനാണ് 
നാദിറാ സലിം എന്ന പെണ്‍കുട്ടി...






























2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

യമുനാ ഫർണിച്ചർ വർക്സ് കുറ്റിയാട്ടൂർ C.P DINESHAN - 9656366131


പെട്ടന്നൊരു പെരുമഴ...ഇനിയങ്ങോട്ടുള്ള യാത്ര അസാദ്ധ്യമാണ് എന്നു തോന്നിയപ്പോള്‍ ബൈക്ക് ഒരരികുചേര്‍ത്തു ചെരിച്ചു നിര്‍ത്തി ഓടിക്കയറിയതാണ് ഞാനിവിടെ.

പഴകി ദ്രവിച്ച മരക്കസേരയിലിരുന്ന്‍
സിഗരറ്റ് വലിച്ച് പിന്നേയും സിഗരറ്റ് വലിച്ച്
മഴയിലേക്ക്‌ നോക്കി വാച്ചിലേക്കു നോക്കി
അങ്ങനെയിരിക്കുമ്പോഴാണ്.
സി പി ദിനേശനെക്കുറിച്ച്
ചിന്തിക്കേണ്ടി വന്നത്.

യമുന എന്നത് ദിനേശന്റെ ഭാര്യയുടെ
പേരായിരിക്കുമോ?
അവള്‍ ആദ്യത്തെ പ്രസവത്തില്‍തന്നെ.....
അല്ലെങ്കില്‍ അമ്മയില്ലാത്ത
പെണ്‍കുട്ടിയുടെ പേര്?
അതുമല്ലെങ്കില്‍ പെങ്ങളുടെയോ
അമ്മയുടെയോ പേര്?

അവരില്‍ ആരെങ്കിലും മരിച്ചുപോയവരായിരിക്കുമോ?

ഞാന്‍ മഴയിലേക്കു നോക്കി..
വാച്ചിലേക്കു നോക്കി....

2
തീര്‍ച്ചയായും ഈ കട പൂട്ടിപ്പോയിട്ട്
കൊല്ലങ്ങളായിക്കാണണം.
എന്തായാലും അതിനൊരു കാരണം കാണണം.

ദിനേശനെ,
കൂടെ നിന്നവര്‍ പറ്റിച്ചു കടന്നുകളഞ്ഞു കാണുമോ?

സമയത്ത് തീര്‍ത്തുകൊടുക്കാന്‍ പറ്റാത്ത
പണികളുടെപേരില്‍,
മുടങ്ങിപ്പോയ പാലുകാച്ചലിന്റെ പേരില്‍,
എത്രവിളിച്ചിട്ടും ഫോണെടുക്കാത്തതുകൊണ്ട്
അയാള്‍ നാട്ടുകാരുടെ ശത്രുവായിക്കാണുമോ?

പിണങ്ങിപ്പോയ കൂട്ടുകാരന്‍?
തൊട്ടപ്പുറത്ത് മറ്റൊരു കട തുറന്നുകാണുമോ?

അടവുതെറ്റിയ PMRY ലോണിന്റെ ടെന്‍ഷനാവുമോ?
സര്‍വീസ് ബേങ്കില്‍ ജാമ്യം നിന്നവരുടെ കുത്തുവാക്കുകളാവുമോ?
വട്ടിപ്പലിശക്കാരന്റെ ഭീഷണിയാവുമോ?
ജപ്തി നടപടികളില്‍ എത്തിക്കാണുമോ?

അല്ലെങ്കില്‍ അയാള്‍ തവണ വ്യവസ്ഥയില്‍
തുടങ്ങിയ ഫര്‍ണിച്ചര്‍ കുറി പൊട്ടിക്കാണുമോ?
നാട്ടുകാര്‍ കൈവെച്ചു കാണുമോ?
പത്രവാര്‍ത്ത വന്നുകാണുമോ?
ഒളിവിലായിരിക്കുമോ?
ജയിലിലായിരിക്കുമോ?
എന്തെങ്കിലും അപകടം
സംഭവിച്ചതാവുമോ?

അഥവാ തൂങ്ങിമരിച്ചതാവുമോ?


3

പെട്ടെന്നു പെരുമഴ ചോര്‍ന്നു, വെയിലുവന്നു.

ഞാന്‍ വാച്ചിലേക്കു നോക്കി
വെയിലിലേക്കിറങ്ങി..

യമുന എന്നത് സി.പി ദിനേശന്
ഇഷ്ടപ്പെട്ട നദിയുടെ പേരാവുമോ?
കട പൂട്ടിപ്പോയത്  ലോട്ടെറിയടിച്ചതു കൊണ്ടാണോ?
സര്‍ക്കാര്‍ ജോലി കിട്ടിയിട്ടാവുമോ?
ഗള്‍ഫില്‍ പോയതാവുമോ?
എന്നൊക്കെ ചിന്തിക്കാന്‍ ഇനിയും ഞാനിവിടെ
ഇരിക്കേണ്ട കാര്യമുണ്ടോ?













































2013 ജൂലൈ 26, വെള്ളിയാഴ്‌ച

ഉറക്കം ഒരു പ്രതിരോധമാർഗ്ഗമാണ്.

ഈ വീട്ടിൽ
ഉറക്കം അസാദ്ധ്യമാണ്.

വീടിനെ ചിലപ്പോൾ
ഒരു ശ്മശാനം എന്ന് എഴുതേണ്ടി വരും.
മരിച്ചവരുടെ ദ്വീപ്‌
എന്ന് വായിക്കേണ്ടി വരും.

ചിലപ്പോൾ
യുദ്ധം എന്നു വരച്ച്
സമാധാനം എന്ന് മായ്ച്ചു കളയേണ്ടി വരും.

ഓരോ മുറികളേയും 
സംബന്ധിച്ചിടത്തോളം 
ശീതസമരം കൊടുമ്പിരി 
കൊള്ളുന്ന ശത്രു രാജ്യങ്ങളിൽ 
ഒന്നാണ് എൻറെ മുറി.
എനിക്ക് മറ്റു മുറികൾ എന്നപോലെ..

ഓരോ മുറികളും 
പരസ്പരാക്രമണത്തിനുള്ള
വിദൂര സാധ്യതകൾ പോലും 
മണത്തറിഞ്ഞ്
ആയുധങ്ങൾ സ്വരുക്കൂട്ടുവാനുള്ള 
അയൽ രാജ്യത്തിൻറെ
അതീവ ജാഗ്രതകളാണ്.

ഇപ്പോൾ യുദ്ധത്തിനു തൊട്ടുമുമ്പുള്ള
സമാധാനമാണ്.
-ചിലപ്പോൾ യുദ്ധം പോലെ
കൊടുമ്പിരികൊള്ളുന്ന സമാധാനം-

ഏവരും പ്രതീക്ഷിക്കുന്നതും 
വിഭജന സാധ്യതകളുടെ 
വാതിലുകൾ തുറക്കുന്ന 
ഒരു നാലാം ലോക മഹായുദ്ധമാണ്.

യുദ്ധാനന്തരം  
ഓരോ മുറികളും
വിഭജിച്ചു കഴിഞ്ഞാൽ
-മുറികൾ മുറിവുകളാണ് എന്നിരിക്കേ..
ആഴത്തിലുള്ള ഒരു മുറിവുപോലെ-
പിതൃക്കളുടെ അഭയകേന്ദ്രത്തിനരിൽ
ഒറ്റയ്ക്കൊരു മുറി ബാക്കിയാവും.

വീട്, എന്ന രാജ്യത്തിൻറെ അവസാനത്തെ
സ്മാരകം പോലെ..

അന്ന് എനിക്കൊന്ന് 
മന:സമാധാനമായി ഉറങ്ങണം.














2013 ജൂലൈ 22, തിങ്കളാഴ്‌ച

ആണ്‍വേശ്യകളുടെ തെരുവിലെ പാൻവാല*


ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക....
എന്നു മെല്ലെമെല്ലെ തണുത്ത 
പ്രഭാതങ്ങളിലേക്ക്  ഉണരുകയും 
പൊള്ളുന്ന ഉച്ചകളിലേക്കു പെരുകുകയും 
നനഞ്ഞ രാത്രികളിലേക്കു മുറുകുകയും ചെയ്യുന്ന 
ഡപ്പാംകുത്തു താളമാണ്, ഈ തെരുവിൻറെ
പശ്ചാത്തല സംഗീതം.

ഞാൻ ഈ തെരുവിലെ പാൻവാലയാണ്.

അവർ,
വിരസതയെ പൊതിഞ്ഞുകൊണ്ടുപോയി
ചവച്ചുതുപ്പുന്ന
ആവർത്തന വിരസത

എൻറെ ഉന്തുവണ്ടിയിൽ 
ഞാൻ
ഉണർന്നിരിക്കുന്ന ഉത്കണ്‍ഠ
ബീഡ, വെറ്റ, പാക്ക്, ചുണ്ണ..
പരസ്യമായി ഒളിച്ചുവിൽക്കുന്ന ഗഞ്ചാബീഡികൾ..
അവർ,
വിരസതയെ പുകച്ചുതള്ളുന്ന
ആവർത്തന വിരസത.

ഞാൻ കാഴ്ചകൾക്കു ചുണ്ണാമ്പു പുരട്ടുന്നു.

അവർ,
ടോയിലെറ്റ് ഇല്ലാത്ത തെരുവുമക്കൾ
അഴുക്കുചാലുകളിലേക്ക് തുറന്നു വെച്ച
പാട്ടിമാരുടെ;അക്കമാരുടെ
കറുത്ത നഗ്നപൃഷ്ഠങ്ങള്‍
വെളുത്ത നഗ്നപൃഷ്ഠങ്ങള്‍
ചൊറിപിടിച്ച നഗ്നപൃഷ്ഠങ്ങള്‍
സുഖ ശോധനയുടെ-
ആവർത്തന വിരസത...

ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
തിരുനങ്കൈകൾ*
കൈകൊട്ടിത്തെരുവിലിറങ്ങുന്ന
ബുധനാഴ്ചകൾ,
ഗുണ എന്ന ഒമ്പോത്*
മുരുകൻ എന്ന ഒമ്പോത്
മാരിയപ്പൻ എന്ന ഒമ്പോത്.
മുല്ലൈ മലർകൾ..വളൈയലുകൾ,
റബ്ബർ മുലൈകൾ,നിരോധന ഉറകൾ
അവർ വിരസതയെ അണിഞ്ഞൊരുങ്ങുന്നു.


ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
അഞ്ചുരൂപത്തുട്ടുകളുടെ കിലുക്കങ്ങൾ
സാരിപൊക്കുന്ന ശൂന്യതകൾ
അക്കാ തങ്കച്ചി പൊണ്ടാട്ടി തായോളി വിളികൾ
മറഞ്ഞു നിന്നിട്ടും തെളിഞ്ഞു-
കാണുന്ന/കേൾക്കുന്ന
വദനസുരതസീൽക്കാരം..
അവർ,
ഛർദ്ദിച്ചുകളയുന്ന/വലിച്ചു കുടിക്കുന്ന
ആവർത്തന വിരസത

ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
കോവിലുകൾ പൂജകൾ
ആർത്തവാഘോഷങ്ങൾ
ശവഘോഷയാത്രകൾ
മരിച്ചതറിയാതെ
ചാരുകസേരയിൽ ഊരുചുറ്റുന്ന ശവങ്ങൾ
ചത്ത കുട്ടികൾ
കൂലിക്കരച്ചിലുകൾ, കാവടിയാടുന്ന 
ആവർത്തന വിരസത..

വിരസതയെ
വീണ്ടുംവീണ്ടും മസാലപുരട്ടി-
ച്ചുരുട്ടി വിൽക്കുന്ന ഞാൻ
ഈ തെരുവിലെ പാൻവാലയാണ്.

എൻറെ രാവുകൾ 
മുലകളില്ലാത്ത മുലയിടുക്കിലേക്ക്
ഒറ്റുകൊടുക്കുന്ന മുഷിഞ്ഞ ഗാന്ധിത്തല
അമ്പതു രൂപയുടെ ഉദ്ധാരണം
ലിംഗശൂന്യമായ പൗരുഷങ്ങൾ
യോനിയില്ലാത്ത സ്ത്രീത്വങ്ങൾ
പെണ്ണുങ്ങളുടെ, മുഴക്കമുള്ള ആണ്‍ശബ്ദം
ആണുങ്ങളുടെ കുയിൽനാദം
എൻറെ ഓർഗാസം..
എൻറെ സീൽക്കാരം...

ഇന്ത നടൈ പോതുമാ,ഇന്നും കൊഞ്ചം വേണമാ....
ഇന്ത നടൈ പോതുമാ,ഇന്നും കൊഞ്ചം വേണമാ....
അവർ
ചിറി തുടക്കുന്ന
ചേലച്ചുറ്റുന്ന
ആവർത്തന വിരസത.

ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
തലൈവർ വാഴ്ക 
തലൈവർ വാഴ്ക..


"A street that you have never visited is a book that you have never read! You never know what you are missing!” ― Mehmet Murat ildan

(*ചെന്നൈ നഗരത്തിലെ ഗ്വിണ്ടി എന്ന സ്ഥലത്തുള്ള  കൊത്തവാൾ സ്ട്രീറ്റിലെ പന്നീർ സെൽവം എന്ന പാൻകടക്കാരൻറെ കൂടെയുള്ള  ട്രെയിൻ യാത്രയുടെ ഓർമ.
ഇതേ തെരുവിലെ ഒന്നരവർഷത്തെ ജീവിതം.

*ഒമ്പോത്, തിരുനങ്കൈകൾ- ഹിജടകൾ

2013 ജൂലൈ 17, ബുധനാഴ്‌ച

കവിയായിരിക്കുക എന്നതുപോലെ

കവിയായിരിക്കുക എന്നതുപോലെ

നഗരത്തിലെ തലവണ്ണമുള്ള
കവികളെപ്പറ്റിയോ
ഗാനരചയിതാക്കളെക്കുറിച്ചോ അല്ല.
നാട്ടിന്‍പുറത്തെ നന്നേ മെലിഞ്ഞ
ചിലരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്..

കവിയായിരിക്കുക എന്നതുപോലെയല്ല 
മറ്റെന്തെങ്കിലും ആയിരിക്കുക എന്നത്.

ഇരന്നുവാങ്ങിയ 
ഒരവധിദിവസം 
വീട്ടിലിരുന്നു 
കുട്ടികളോടൊപ്പം കളിക്കാം 
എന്നുകരുതിയാല്‍ 
പെട്ടെന്നു റോഡിലൂടെ 
'കൂ......' എന്ന് ഒച്ചവെച്ച് 
ഒരു മീന്‍കാരന്‍ കടന്നുപോകും
'കൂ... മാഷേ, പുതിയ കബിതനപ്പറ്റി 
ആലോയിക്കലാവും അല്ലേ?'- എന്ന് 
അതേ ശബ്ദത്തിൽ കുശലം ചോദിക്കും.

അരക്കിലോ മത്തിവാങ്ങിപ്പൊരിക്കണം
ഇന്നെങ്കിലും ഉച്ചഭക്ഷണം വീട്ടിലാവണം
എന്ന ആഗ്രഹത്തെ കൊട്ടിയടച്ച്
അകത്തെവിടെയെങ്കിലും 
മിണ്ടാതിരിക്കുമ്പൊഴാവും,
അടുത്ത ബന്ധത്തിലൊരു 
അളിയന്‍റെ അമ്മായിയുടെ 
അനിയനും ഭാര്യയും 
വിരുന്നു വരിക. 
'എന്താ മാഷേ, ഇപ്പോള്‍ ലീവാക്കിയിട്ടാണോ 
കവിതയെഴുത്ത്?'
എന്ന ചോദ്യമായിരിക്കും ആദ്യം നടകയറുക.
'പുതിയ കവിത ഒന്നു പാടിയേ 
ഞങ്ങളുമൊന്നു കേള്‍ക്കട്ടെ'
എന്ന ആലോസരമായിരിക്കും 
അനുവാദം ചോദിക്കാതെ 
കസേരവലിച്ചിട്ടിരിക്കുക.

എങ്ങോട്ടെങ്കിലും പോയി 
പണ്ടാരമടങ്ങിയേക്കാം 
എന്നുകരുതി 
ബസ്സ് കാത്തിരിക്കുമ്പൊഴാവും 
ഏതെങ്കിലും ഒരു 
ഗൾഫുകാരൻ മൈരൻ
വണ്ടിനിർത്തി ഇറങ്ങിവരിക.
'എന്താടോ പരിപാടീ'- എന്ന് 
അവൻ പതിയെ ചോദിക്കുന്നതിന് 
'ഓനിപ്പം കവിത എഴുത്തല്ലേ' എന്ന് 
ചായക്കടക്കാരനായിരിക്കും 
ഉച്ചത്തിൽ ഉത്തരം കൊടുക്കുക.

ഒരു വിധം ബസ്സ് വന്നു കിട്ടിയാൽ 
ചാടിക്കയറി കമ്പിയിൽ തൂങ്ങി 
ആരെയും കാണാത്തപോലെ 
നിൽക്കുമ്പൊഴാവും
'കണ്ണടച്ച് കവിത വരുത്തുകയാണോ?'
എന്ന് കണ്ടക്ടർചെങ്ങാതി വന്നുതോണ്ടുക.

പെട്ടന്ന് ബസ്സിറങ്ങി 
തെക്കോട്ട്‌ പായുമ്പൊഴാവും
ഒന്നിച്ചു പഠിച്ചുപോയ ഏതെങ്കിലും ഒരു പെണ്ണോ 
പഠിപ്പിക്കാന്‍ നോക്കിയ മാഷോ 
'എങ്ങോട്ടാഡോ ഇത്ര ധൃതിയിൽ?
ഓടിപ്പോയി ഒരു കവിതയെഴുതാനാവും അല്ലേ'-
എന്ന് പല്ലിളിക്കുക..

ബാറിൽ ചെന്നിരുന്ന് 
കടുകട്ടന് ഓർഡർ ചെയ്യുമ്പൊഴാവും 
പരിചയക്കാരൻ സപ്ലയർ 
'കള്ളുകുടിച്ചു പോയി കവിതയെഴുതാനല്ലേ കള്ളൻ!'
എന്ന് തമാശിക്കുക.

ശാന്തിമാർഗ്ഗം തേടി 
ഒരുപാട് വൈകി തിരികെ 
വീട്ടിലെത്തുമ്പൊഴാവും 
'നിങ്ങടെ അവസാനത്തെ കവിയരങ്ങാണ്..'
എന്ന് അവൾ പരിതപിക്കുക.

കവിയായിരിക്കുക എന്നത്പോലെയല്ല 
മറ്റെന്തെങ്കിലും ആയിരിക്കുക എന്നത്.